വിദ്യാർത്ഥിനികളുടെ ഹിജാബ് നിരോധനം: സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ, ഹരജിക്കാരെ രൂക്ഷമായി വിമർശിച്ച് കോടതി

ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് വിലക്കിനെതിരെയുള്ള കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചപ്പോൾ നാടകീയ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്.

കർണാകടകയിലെ വിദ്യാലയങ്ങളിൽ മുസ്ലീം പെണ്കുട്ടികൾക്ക് ഹിജാബിന് വിലക്കേർപ്പെടുത്തിയ സംഭവം കർണാടക ഹൈക്കോടതി നേരത്തെ ശരിവെച്ചിരുന്നു. കർണാകടക ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹരജിയാണ് ഇന്ന് പരിഗണിച്ചത്. ഈ സമയത്ത് അസാധാരണ സംഭവം കോടതിയിൽ അരങ്ങേറിയത്.

ഗേൾസ് ഇസ്‍ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ് തമന്ന സുൽത്താന ഉൾപ്പെടെ 65ഓളം ആളുകളാണ് ഹിജാബ് വിലക്കിനിതെരി സുപ്രീം കോടതിയിൽ ഹരജി നൽകിയത്. ഈ കേസ് ഇന്ന് പെട്ടെന്ന് പരിഗണിച്ചപ്പോൾ, വാദത്തിനൊരുങ്ങാൻ ഹരജിക്കാർ സുപ്രീം കോടതിയിൽ സാവകാശം ആവശ്യപ്പെട്ടു. ഇതിനെ അതി രൂക്ഷമായാണ് സുപ്രീം കോടതി വിമർശിച്ചത്.

ഹരജിക്കാർ അഞ്ച് മാസം നിരന്തരം ആവശ്യപ്പെട്ടിട്ടും കർണാടകയിലെ ഹിജാബ് വിലക്കിനെതിരായ കേസ് സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. എന്നാൽ കേസ് തിങ്കളാഴ്ച പെട്ടെന്ന് പരിഗണിച്ചത് ഹരജിക്കാരുടെ അഭിഭാഷകർക്കും പ്രയാസമുണ്ടായി. മുൻകൂട്ടി അറിയിപ്പ് ലഭിക്കാതിരുന്നതിനാൽ ആവശ്യമായത്ര മുന്നൊരുക്കങ്ങൾ നടത്താൻ അഭിഭാഷകർക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് വാദം കേൾക്കൽ നീട്ടി വെക്കണമെന്ന് ഹരജിക്കാർ കോടതിയോട് ആവശ്യപ്പെട്ടത്.

വിദ്യാർഥിനികൾക്ക് പരീക്ഷയും അക്കാദമിക് വർഷവും നഷ്ടപ്പെട്ട നേരത്ത് അടിയന്തരമായി കേസ് പരിഗണിക്കാൻ തയാറാകാതിരുന്ന സുപ്രീംകോടതി, അടിയന്തരാവശ്യം ഇല്ലാത്ത ഈ നേരത്ത് തിരക്കിട്ട് കേസ് പരിഗണിക്കേണ്ട കാര്യമില്ലെന്ന് അറിയിച്ചുകൊണ്ട് 20ലേറെ അഭിഭാഷകർ ചേർന്ന് നൽകിയ കുറിപ്പാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിനെ പ്രകോപിപ്പിച്ചത്.

‘അനുകൂല കോടതി തെരയുന്ന രീതി’ ഒരു നിലക്കും അനുവദിക്കില്ലെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് ഹരജിക്കാർക്ക് മുന്നറിയിപ്പ് നൽകി.

ഹരജിക്കാരുടെ തയ്യാറെടുപ്പുകളും അസൌകര്യങ്ങളും പരിഗണിക്കാതെ, നോട്ടീസ് അയച്ച് കേസുമായി മുന്നോട്ടുപോകണമെന്ന ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി കർണാടക സർക്കാറിന് നോട്ടീസ് അയച്ചു.

65ഓളം ഹരജിക്കാരുള്ള ഹിജാബ് കേസ് പരിഗണിച്ചപ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേസ് നീട്ടിവെക്കാൻ ഹരജിക്കാരുടെ അഭിഭാഷകർ രേഖാമൂലം ആവശ്യപ്പെട്ട കാര്യം കോടതിയിൽ ഉന്നയിച്ചത്.

ഇത് കേട്ടതോടെ ക്ഷുഭിതനായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ‘നിങ്ങളല്ലേ അടിയന്തരമായി കേസ് കേൾക്കണമെന്ന് വീണ്ടും വീണ്ടും ആവശ്യപ്പെട്ടത്’ എന്ന് ഹരജിക്കാരുടെ അഭിഭാഷകനോട് ചോദിച്ചു. ‘ഇപ്പോൾ കേസ് പരിഗണിക്കാൻ പട്ടികയിലിട്ടപ്പോൾ നീട്ടിവെക്കാൻ ആവശ്യപ്പെടുന്നു. അനുകൂല കോടതി തെരയുന്ന രീതി അനുവദിക്കില്ലെന്ന് ജസ്റ്റിസ് ഗുപ്ത അഭിഭാഷകനെ ഓർമിപ്പിച്ചു. കേസ് ഇനി നീട്ടുന്ന പ്രശ്നമില്ലെന്നും ചൊവ്വാഴ്ച തന്നെ ഒരുങ്ങി വന്ന് വാദം തുടങ്ങാനും നീട്ടിവെക്കാൻ ആവശ്യപ്പെട്ട അഭിഭാഷകനോട് അദ്ദേഹം പറഞ്ഞു.

ഹരജി പട്ടികയിൽപ്പെടുത്തിയത്  ഞായറാഴ്ചയാണ് അറിഞ്ഞതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഭിഭാഷകർക്ക് സുപ്രീംകോടതിയിൽ തിങ്കളാഴ്ച എത്താനാവില്ലെന്നും അഭിഭാഷകൻ മറുപടി നൽകി. മാത്രമല്ല, മുൻകൂട്ടി അറിയാത്തതിനാൽ അഭിഭാഷകർക്ക് ഒരുങ്ങാനും കഴിഞ്ഞിട്ടില്ല. അടിയന്തരമായി കേസ് കേൾക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത് പരീക്ഷക്ക് മുമ്പായിരുന്നുവെന്നും അതെല്ലാം കഴിഞ്ഞതിനാൽ അടിയന്തര സാഹചര്യമില്ലന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എന്നുകൊണ്ടുദ്ദേശിച്ചത് എന്താണെന്ന് ചോദിച്ച ജസ്റ്റിസ് ഗുപ്ത കർണാടകയിൽ നിന്ന് രണ്ടര മണിക്കൂർ മതി വിമാനത്തിന് എന്നും പ്രതികരിച്ചു. തുടർന്ന് സോളിസിറ്റർ ജനറലിന്റെ ആവശ്യം അംഗീകരിച്ച് കേസ് വാദത്തിനെടുക്കുമെന്നും ജസ്റ്റിസ് ഗുപ്ത കൂട്ടിച്ചേർത്തു.

കർണാടകയിൽ മുസ്ലീം വിദ്യാർത്ഥിനികൾക്ക് വിദ്യാലയങ്ങളിൽ ഹിജാബ് നിരോധിച്ച സംഭവം ലോക ശ്രദ്ധനേടിയതാണ്. അതിനാൽ തന്നെ ഈ കേസിൻ്റെ വിധിയേയും ലോകം ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!