ടെലി കമ്യൂണിക്കേഷൻ മേഖലയിൽ വിദേശികളെ പൂർണമായും വിലക്കാൻ നീക്കം. പുതിയ സ്വദേശിവൽക്കരണ നിബന്ധനകൾ അതോറിറ്റി പുറത്തുവിട്ടു

ഒമാനിൽ ടെലി കമ്യൂണിക്കേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾ പാലിക്കേണ്ട സ്വദേശിവത്കരണ നിബന്ധനകൾ ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രാ) പുറത്തുവിട്ടു.

ഘട്ടംഘട്ടമായി വൈദഗ്ധ്യ ജോലികളിൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് നിർദേശം. ഇതിൽ വീഴ്ചവരുത്തിയാൽ പെർമിറ്റ് പുതുക്കിനൽകില്ല. എൻട്രപ്രണർഷിപ് കാർഡുള്ള ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾ പെർമിറ്റ് ലഭിച്ച് 12 മാസത്തിനുള്ളിൽ 30 ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കിയിരിക്കണം.

24 മാസം കഴിയുമ്പോൾ അത് 40 ശതമാനമായും 36 മാസം കഴിയുമ്പോൾ 50 ശതമാനമായും 48 മാസം കഴിയുമ്പോൾ 60 ശതമാനവുമാക്കി ഉയർത്തണം. പെർമിറ്റ് ലഭിച്ച് 60 മാസം പൂർത്തിയാകുമ്പോൾ സ്ഥാപനത്തിലെ മൊത്തം ജീവനക്കാരുടെ 70 ശതമാനം സ്വദേശികളായിരിക്കണം. ഇല്ലെങ്കിൽ പെർമിറ്റ് പുതുക്കിനൽകില്ല.
നിരവധി മലയാളികളടക്കം ജോലിചെയ്യുന്ന ഒമാനിലെ ടെലികോം മേഖലയിലെ ചില ജോലികളിൽനിന്ന് വിദേശികളെ വിലക്കി ട്രാ കഴിഞ്ഞ ദിവസം തീരുമാനം പുറത്തിറക്കിയിരുന്നു. ഐ.ടി ഉപകരണങ്ങൾ, സംവിധാനങ്ങൾ, നെറ്റ്വർക്ക് എന്നിവയുടെ സ്ഥാപിക്കലും അറ്റകുറ്റപ്പണിയും ക്രമേണ പൂർണമായും സ്വദേശിവത്കരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം.

തീരുമാനം നിലവിൽവരുന്നതോടെ ടെലികോം സേവനങ്ങൾക്ക് ലൈസൻസ് എടുത്തിട്ടുള്ള സ്ഥാപനങ്ങൾ വയറുകളോ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളോ സ്ഥാപിക്കുന്ന പ്രവൃത്തികൾ ചെയ്യുമ്പോൾ, അതിന്‍റെ അവസാനഘട്ട ജോലികൾ വിദേശികളെ ഏൽപിക്കാൻ പാടില്ല.

കമ്യൂണിക്കേഷൻ കേബിളുകൾ വലിക്കുക, സ്ഥാപിക്കുക, കണക്ട് ചെയ്യുക, അറ്റകുറ്റപ്പണികൾ നടത്തുക തുടങ്ങിയ പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കാനും വിദേശികളെ അനുവദിക്കില്ല.

ടെലികോം എക്സ്ചേഞ്ചുകൾ, വിതരണ കേന്ദ്രങ്ങൾ, സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ കമ്യൂണിക്കേഷൻ ഉപകരണങ്ങളോ സംവിധാനങ്ങളോ കൈകാര്യം ചെയ്യാനും വിദേശികൾക്ക് കഴിയില്ല. വീടുകളിൽ കമ്യൂണിക്കേഷൻ-ഐ.ടി ഉപകരണങ്ങളോ നെറ്റ്വർക്കോ സ്ഥാപിക്കുന്ന ജോലികളും വിദേശികളെ ഏൽപിക്കരുതെന്നാണ് തീരുമാനം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!