പ്രവാസി കേന്ദ്രങ്ങളിൽ വ്യാപക പരിശോധന; നിയമലംഘകരായ നിരവധി പ്രവാസികൾ പിടിയിലായി

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ കുവൈത്തില്‍ വ്യാപക പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ  മാത്രം 90 പ്രവാസികളെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബുനൈദ് അല്‍ ഘര്‍, ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയ എന്നിവിടങ്ങള്‍ക്ക് പുറമെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം പരിശോധനകള്‍ നടന്നു. പിടിയിലായവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പെണ്‍വാണിഭ കേന്ദ്രം കണ്ടെത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന 19 പേരെ അറസ്റ്റ് ചെയ്‍തു. ഏഷ്യക്കാരായ പ്രവാസികളുടെ നേതൃത്വത്തിലാണ് സാല്‍മിയയില്‍ പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

അറസ്റ്റ് ചെയ്‍ത 19 പേരില്‍ 16 പേര്‍ സ്‍ത്രീകളും മൂന്ന് പേര്‍ പുരുഷന്മാരുമാണ്. അതേസമയം സാമൂഹിക മാധ്യമങ്ങളിലൂടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മറ്റൊരു പ്രവാസി വനിതയും പരിശോധനകള്‍ക്കിടെ അറസ്റ്റിലായി. ശര്‍ഖില്‍ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. അന്താരാഷ്‍ട്ര പെണ്‍വാണിഭ റാക്കറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സ്‍ത്രീയെയാണ് പിടികൂടിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. രണ്ട് സംഭവങ്ങളിലായി പിടികൂടിയ 20 പ്രവാസികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

അറസ്റ്റിലായവരുടെ പക്കല്‍ നിന്ന് നിരവധി സെക്സ് ടോയ്സും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി പിടിയിലായ എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!