അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഹാരിസിൻ്റെ മൃതദേഹം ഖബറിൽ നിന്നും പുറത്തെടുത്തു

അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി പാറമ്മൽ ഹാരിസിന്റ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി പുറത്തെടുത്തു. ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി രണ്ട് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. മൈസൂരിലെ പാരമ്പര്യ വൈദ്യനെ കൊന്ന നിലമ്പൂർ സ്വദേശി ഷൈബിൻ അഷ്റഫാണ് ഹാരിസിനേയും കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിച്ചത്. ഹാരിസ് ഷൈബിൻ അഷ്റഫഫിൻ്റെ ബിസിനസ് പങ്കാളിയായിരുന്നു.

ഈസ്റ്റ് മലയമ്മ ജുമാമസ്ജിദ്ൽ രണ്ടു വർഷം മുമ്പ് ഖബറടക്കിയ മൃതദേഹമാണ് ഇന്ന് പൊലീസും ഫോറൻസിക് സംഘവും ചേർന്ന് പുറത്തെടുത്തത്. പള്ളി അങ്കണത്തിൽ വച്ച് തന്നെ പോസ്റ്റ്മോർട്ടം നടത്താനായിരുന്നു ആദ്യ തീരുമാനം.

എന്നാൽ വിദേശത്ത് നിന്നും എംബാം ചെയ്തു വന്ന മൃതശരീരം വിശദമായ പരിശോധനയ്ക്ക് ആശുപത്രിയിലക്ക് കൊണ്ടു പോകണമെന്ന്, ഫോറൻസിക് മേധാവി നിലപാട് എടുത്തു. ഇതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഹാരിസ്, ചാലക്കുടി സ്വദേശിനി എന്നിവരെ 2020 മാർച്ച് 5ന് ആണ് അബൂദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തെന്ന നിഗമനത്തിൽ അബുദാബി പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. ലഹരിമരുന്ന് കേസിൽ ഷൈബിന് അബുദാബിയിൽ പ്രവേശനവിലക്കുണ്ട്. ഇതിന് പിന്നിൽ  ഹാരിസാണെന്ന ഷൈബിൻ സംശയിച്ചിരുന്നു. ഹാരിസിന്റെ മുൻ ഭാര്യയുമായുള്ള ഷൈബിന്റെ അടുപ്പം ഇരുവർക്കുമിടയിൽ ശത്രുത വർധിപ്പിക്കുകയും ചെയ്തു. തുടർന്ന് ഷൈബിൻ കേരളത്തിലിരുന്ന് കൊലപാതക പദ്ധതി തയാറാക്കിയെന്നാണു പൊലീസ് പറയുന്നത്.

ഇതിനായി  ഹാരിസ് താമസിച്ചിരുന്ന ഫ്ലാറ്റിനു മുകളിലായി  ബന്ധുവിന്റെ പേരിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്തു. തുടർന്ന് തന്റെ കൂട്ടാളികളെ ചാർ‍ട്ടേഡ് വിമാനത്തിൽ അവിടെയെത്തിച്ചു.കൊലപാതകം നടന്ന ദിവസം, ഷൈബിന്റെ കൂട്ടാളിയായ ഷഫീഖ് കെട്ടിടത്തിലെ പാക്കിസ്ഥാൻ സ്വദേശിയായ സുരക്ഷാ ജീവനക്കാരനെ തന്ത്രപൂർവം ഭക്ഷണത്തിന് മാളിലേക്ക് കൂട്ടിക്കൊണ്ടുപോയി. സിസിടിവി ക്യാമറ ഇല്ലാത്ത ഭാഗത്തുകൂടി മറ്റുള്ളവർ ഹാരിസിന്റെ ഫ്ലാറ്റിനടുത്തെത്തി. ഹാരിസ് വാതിൽ തുറന്നതും എല്ലാവരും അകത്തേക്ക് ഇടിച്ചുകയറി.  സെക്രട്ടറിയായ യുവതിയും ഫ്ലാറ്റിലുണ്ടായിരുന്നു. ഷഫീഖ്,  ഷ ബീബ്, അജ്മൽ, നൗഷാദ് എന്നിവരാണ് ഫ്ലാറ്റിൽ കയറിയത്.

അബുദാബിയിൽ കൊലപാതകം നടക്കുമ്പോൾ നാട്ടിൽനിന്നു മൊബൈലിലൂടെ ഷൈബിൻ ലൈവായി കൂട്ടാളികൾക്കു നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. അന്വേഷണം വഴിതെറ്റിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണു നടത്തിയത്. യുവതിയുടെ കവിളിൽ ഹാരിസിനെക്കൊണ്ട് അടിപ്പിച്ചു. കഴുത്തുപിടിച്ച് ഞെരിപ്പിച്ചു. ഹാരിസിന്റെ കൈവിരലടയാളം കവിളിലും കഴുത്തിലും പതിയാൻ വേണ്ടിയായിരുന്നു ഇത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസിനെ മദ്യം കുടിപ്പിക്കുകയും ആപ്പിൾ കടിപ്പിക്കുകയും ചെയ്തു.

വിരൽ, പല്ല് എന്നിവയുടെ അടയാളം പതിയാൻ വേണ്ടിയായിരുന്നു ഇത്. ശേഷം കൈഞരമ്പു മുറിച്ച് ഹാരിസിനെ ബാത്ത് ടബിൽ തളളി. ഒരാൾ നിലത്തുവീണ രക്തത്തിൽ ഹാരിസിന്റെ ചെരിപ്പ് ധരിച്ച് മുറിയിലൂടെ നടക്കുകയും ചെയ്തു. മദ്യലഹരിയിൽ നടത്തിയ അതിക്രമത്തിൽ  യുവതി കൊല്ലപ്പെട്ടപ്പോൾ പിടിക്കപ്പെടുമെന്ന് ഭയന്ന് ഹാരിസ് ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലാണ് അബുദാബി പൊലീസ് എത്തിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!