12 മാസം കാലാവധിയുള്ള ടൂറിസ്റ്റ് വിസയിലെത്തുന്നവർക്കും ഉംറ നിർവഹിക്കാം

സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിലെത്തുന്ന സന്ദർശകർക്ക് ഉംറ നിർവഹിക്കാൻ അനുമതി നൽകുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 

സൗദി അറേബ്യ സന്ദർശിക്കുന്നതിനായി 49 രാജ്യങ്ങളിലെ പൗരന്മാർക്ക് ഓൺലൈനായോ, അല്ലെങ്കിൽ വിമാനത്താവളങ്ങളിൽ എത്തിച്ചേരുന്ന സമയത്തോ വിസ അനുവദിക്കും. പരമാവധി ആളുകൾക്ക് ഉംറ കർമ്മങ്ങൾ ചെയ്യാൻ അവസരമൊരുക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ഇന്ത്യക്കാർക്ക് നിലവിൽ ടൂറിസ്റ്റ് വിസ അനുവദിക്കുന്നില്ല. എന്നാൽ യു.എസ്, യു.കെ, ഷെങ്കൻ എന്നീ രാജ്യങ്ങളിലെ വിസയുള്ള ഇന്ത്യക്കാർക്കും ടൂറിസ്റ്റ് വിസ ലഭിക്കുന്നതാണ്.

12 മാസത്തെ കാലവധിയുള്ള ടൂറിസ്റ്റ് വിസകളിലെത്തുന്നവർക്ക് രാജ്യത്തെല്ലായിടത്തും സഞ്ചരിക്കാം. ഫാമിലി വിസിറ്റ് വിസയുള്ളവർക്ക് ഉംറ നിർവഹിക്കാൻ ഇഅ്തമർനാ ആപ്പ് വഴി ബുക്ക് ചെയ്യാവുന്നതാണ്.

ഉംറ നിർവഹിക്കാനെത്തുന്ന സന്ദർശകർ കോവിഡ് ചികിത്സാ കവറേജുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം. കൂടാതെ മരണമോ വൈകല്യമോ ഉണ്ടാക്കുന്ന അപകടങ്ങൾ, ഫ്ലൈറ്റ് കാലതാമസമോ റദ്ദാക്കലോ മൂലമോ ഉണ്ടാകുന്ന ചെലവുകൾ എന്നിവക്കുള്ള കവറേജും ഇൻഷൂറൻസിൽ ഉൾപ്പെടുത്തിയിരിക്കണം. 

മറ്റു രാജ്യങ്ങളിൽ നിന്ന് ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ രാജ്യങ്ങളിലെ സൌദി എംബസികളിൽ വിസയ്ക്ക് അപേക്ഷിക്കണം.

താമസത്തിന്റെയും ജോലിയുടെയും തെളിവ്, റിട്ടേൺ ടിക്കറ്റ്, സാമ്പത്തിക സ്ഥിരത തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റ്, യാത്രാക്രമം, പൂർണ്ണമായ വ്യക്തിഗത വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!