ദുബൈയിൽ മരിച്ച വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ ഭര്‍ത്താവ് മെഹ‍്‍നാസ് പോക്സോ കേസില്‍ അറസ്റ്റിൽ

കോഴിക്കോട്: ദുബൈയില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച മലയാളി വ്ളോഗര്‍ റിഫ മെഹ്‍നുവിന്‍റെ ഭര്‍ത്താവ് മെഹ‍്‍നാസ് മൊയ്തു പോക്സോ കേസില്‍ അറസ്റ്റിൽ.

റിഫ മെഹ്‍നുവിന് വിവാഹ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാക്കൂര്‍ പൊലീസ് പോക്‌സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

കാസര്‍കോട് നീലേശ്വരം സ്വദേശി മെഹ്‍നാസും, കോഴിക്കോട് ബാലുശ്ശേരി സ്വദേശി റിഫയും ഇൻസ്റ്റാഗ്രാം വഴിയാണ് പ്രണത്തിലായത്. ഇവവര്‍ക്ക് രണ്ട് വയസ്സുള്ള (അസാൻ )മകനുണ്ട്. ജനുവരിയില്‍ മെഹ്നാസിനൊപ്പം ദുബായിലെത്തിയ റിഫക്ക് അവിടെ പര്‍ദ കമ്പനിയിൽ ജോലി ലഭിച്ചിരുന്നു.

ഈ വര്‍ഷം മാര്‍ച്ച്‌ ഒന്നിനാണ് ദുബൈ ജാഫിലിയിലെ ഫ്ലാറ്റില്‍ റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ മെഹ്നാസാണ് മൃതദേഹം ആദ്യം ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍ തന്നെ മറവ് ചെയ്തു. പിന്നീട് മെഹ്നാസിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത കാണിച്ച്‌ തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങള്‍ക്ക് സംശയം തുടങ്ങിയത്. മാതാപിതാക്കളുടെ പരാതിയില്‍ മൃതദേഹം ഖബറില്‍നിന്ന് പുറത്തെടുത്ത് മേയ് 7ന് റീ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. റിഫ തൂങ്ങി മരിച്ചതാണെന്നായിരുന്നു പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം ഈ നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എന്നാല്‍, മെഹ്‍‍നാസിന്റെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.

മരണത്തിന് തൊട്ടുതലേന്നുവരെ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്ന അവരുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്തെത്തിയിരുന്നു. മെഹ്നാസ് ഭാര്യയെ നിരന്തരം മര്‍ദിച്ചിരുന്നു എന്നതിന്റെ തെളിവുകളും പിന്നീട് പുറത്തെത്തി. മെഹ്നാസിന് ഒപ്പം മുറി ഷെയര്‍ ചെയ്തിരുന്ന ജംഷാദ് റെക്കോര്‍ഡ് ചെയ്ത മരിച്ച പെണ്‍കുട്ടിയും ജംഷാദും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്ബ് ജംഷാദാണ് ഈ സംഭാഷണം വീഡിയോയായി റെക്കോഡ് ചെയ്തത്.

രഹസ്യമായി റെക്കോര്‍ഡ് ചെയ്ത വീഡിയോ പൊലീസ് പിടിച്ചെടുത്ത ജംഷാദിന്റെ ഫോണില്‍ നിന്നാണ് വീണ്ടെടുത്തത്. 25 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തന്നെ നിരന്തരം മര്‍ദിക്കുന്നതില്‍ ഉള്ള പരാതികളാണ് പറയുന്നത്. ‘ശരിക്കും ഒരാണ് വേറെ ഒരാണിനെ തല്ലുന്നത് പോലുള്ള തല്ലല്ലേടാ എന്നെ തല്ലുന്നത്, എനിക്കെന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും എന്നെ സഹിക്കണ്ടേ, എന്റെ തലയ്ക്ക് ഒക്കെ അടിയേറ്റിട്ട് ഞാന്‍ എന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും’ എന്നെല്ലാം വീഡിയോയില്‍ പറയുന്നുണ്ട്

വ്‌ളോഗിങ്ങിന് പുറമെ ഭര്‍ത്താവുമൊത്ത് ചേര്‍ന്ന് മ്യൂസിക് ആല്‍ബങ്ങളും ചെയ്തിരുന്നു. ഫാഷന്‍, ഫുഡ്, യാത്ര തുടങ്ങിയവയിലെ വീഡിയോകളായിരുന്നു ചെയ്തിരുന്നത്. വിവാഹസമയത്ത് മെഹ്നുവിന്റെ ഭാര്യയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസര്‍കോടുനിന്ന് മെഹ്നാസിനെ കസ്റ്റഡിയില്‍ എടുത്തത്. മെഹ്നാസിനെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി വരാനിരിക്കെയാണ് അറസ്റ്റ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!