പ്രതിപക്ഷ ബഹളത്തിനിടെ കേരളം ബിൽ ലോക്സഭ പാസാക്കി

ഡൽഹി: സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി രണ്ടു വർഷത്തിന് ശേഷമാണ് കേന്ദ്ര സർക്കാർ നടപടിയുമായി മുന്നോട്ടുപോയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ലോക്സഭയിൽ അവതരിപ്പിച്ചത്.

2024 ജൂണിലാണ് കേരള നിയമസഭ സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. തുടർന്ന് 2026 ഫെബ്രുവരിയിൽ കേന്ദ്ര മന്ത്രിസഭ ഈ നിർദേശത്തിന് അംഗീകാരം നൽകി. മലയാളം സംസാരിക്കുന്ന ജനങ്ങൾക്കായി കേരളം എന്ന വാക്ക് വേണമെന്ന ആവശ്യം സജീവമായിരുന്നു.

അതിനാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 3 അനുസരിച്ച് പേര് ‘കേരളം’ എന്ന് ഭേദഗതി ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിയമസഭ കേന്ദ്രത്തോട് അഭ്യർത്ഥിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയം പരിശോധിച്ച കരട് നിർദേശം നിയമ മന്ത്രാലയത്തിന് കീഴിലുള്ള ലീഗൽ അഫയേഴ്സ്, ലെജിസ്ലേറ്റീവ് വകുപ്പുകൾക്ക് കൈമാറുകയും ഇരു വകുപ്പുകളും ഇതിന് അനുമതി നൽകുകയും ചെയ്തു.

Share