നെൻമാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമര കുറ്റക്കാരനെന്ന് കോടതി
പാലക്കാട്: കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര കുറ്റക്കാരൻ ആണെന്ന് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. ചെന്തമാരക്കെതിരെ ബിഎന്‍എസ് 103 (1), 126(2) വകുപ്പുകള്‍ തെളിഞ്ഞു. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്ന് എന്നായിരുന്നു ചെന്താമരയുടെ മറുപടി. തന്നെ തൂക്കി കൊല്ലാൻ വിധിച്ചൊളുവെന്ന് ചെന്താമര പറഞ്ഞു
നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വർഷമാകുമ്പോഴാണ് വിധി വരുന്നത്. 2025 ജനുവരി 27 ലാണ് ചെന്താമര അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിക്കായി മലയിടുക്കിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രണ്ട് ദിനം നീണ്ട തെരച്ചിലിനൊടുവിൽ 28 ന് രാത്രി 11 മണിയോടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫെബ്രുവരി അഞ്ചിന് സുധാകരനെയും ലക്ഷ്മിയെയും കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ തെളിവെടുപ്പ്. ഫെബ്രുവരി 18 ന് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കിയിരുന്നു. 2019 ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്.
2022 ൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചത്. മാർച്ച് 3 ന് കേസിൽ സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി.
മാർച്ച് 25 ന് കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളാണ് ഉണ്ടായിരുന്നത്. മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പൊലീസ് കോടതിയിൽ സമർപ്പെട്ടു. ഫെബ്രുവരി 23 മുതൽ മെയ് 6 വരെ വിചാരണ നീണ്ടു. 132 സാക്ഷികളിൽ 4 പേർ കൂറുമാറിയിരുന്നു.


