മമതയ്ക്ക് വീണ്ടും കനത്ത തിരിച്ചടി; ചിഹ്നവും പേരും നഷ്ടപ്പെട്ടതിന് പിന്നാലെ സ്ഥാനാർഥി ‘ബിജെപിക്കൊപ്പം’ പോയി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജിക്ക് വീണ്ടും കനത്ത തിരിച്ചടി. നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിനായി മമത നിർത്തിയ സ്ഥാനാർഥി സഞ്ജിത പ്രധാൻ നാമനിർദേശ പത്രിക പിൻവലിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സഞ്ജിത സ്ഥാനാർഥിത്വം പിൻവലിച്ചത്.
മമതാ ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നവും പേരും നഷ്ടപ്പെട്ടതിന് പിന്നാലെയാണിപ്പോൾ സ്ഥാനാർഥിയെയും നഷ്ടപ്പെട്ടിരിക്കുന്നത്. ചിഹ്നത്തിനും പേരിനുമായി വിമതവിഭാഗം അവകാശവാദം ഉന്നയിച്ചതോടെയാണ് തൃണമൂലിന്റെ ഔദ്യോഗിക ചിഹ്നവും പേരും ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇരുവിഭാഗത്തിലും വിലക്കേർപ്പെടുത്തിയത്.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മമതാ ബാനർജി തിരിച്ചടികളുടെ ഒരു പരമ്പരയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പാർട്ടിയുടെ എം.എൽ.എമാരും എം.പിമാരും കൂട്ടത്തോടെ കൊഴിഞ്ഞുപോയതിന് പിന്നാലെയാണ് പേരും ചിഹ്നവും നഷ്ടമായത്. ഇതിന് പിന്നാലെയാണിപ്പോൾ ഉപതിരഞ്ഞെടുപ്പിൽ താൻ നിർത്തിയ സ്ഥാനാർഥിയെയും മമതയ്ക്ക് നഷ്ടമായിരിക്കുന്നത്.
ഒക്ടോബർ 6-നാണ് നന്ദിഗ്രാം, റജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നന്ദിഗ്രാമിൽ സഞ്ജിത പ്രധാൻ, റെജിനഗറിൽ റബിയുൾ ആലം ചൗധരി എന്നിവരെയാണ് മമത വിഭാഗം സ്ഥാനാർഥികളായി പ്രഖ്യാപിച്ചിരുന്നത്.
മമതാ വിഭാഗത്തിന് ‘ഫുട്‌ബോൾ താരം’ ചിഹ്നവും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതവിഭാഗത്തിന് ‘ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്’ എന്ന പേരും കവർ (Envelope) ചിഹ്നവുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിരുന്നത്.


