അബ്ദുൽ റഹീം പെരുന്നാളിന് ജന്മനാട്ടിലെത്തും

റിയാദ്: അബ്ദുൽ റഹീം വ്യാഴാഴ്ച ജന്മനാട്ടിലെത്തും. രണ്ട് പതിറ്റാണ്ടുകാലത്തെ നീണ്ട ജയിൽവാസത്തിന് ശേഷമാണ് റഹീം ഉമ്മയുടെയും കുടുംബത്തിെൻറയും അടുത്തേക്ക് മടങ്ങിയെത്തുന്നത്.

നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്ച രാത്രിയോടെ റിയാദിലെ ജയിലിൽനിന്ന് മോചിതനായ റഹീം, കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിെൻറ ഐ.എക്സ് 322 വിമാനത്തിലാണ് യാത്ര തിരിച്ചത്. റഹീമിെൻറ കുടുംബത്തിെൻറ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കുടുംബവും യാത്രയിൽ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ 7.35-ന് എത്തുന്ന റഹീമിനെ കുടുംബാംഗങ്ങളും റഹീം സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും ചേർന്ന് വരവേൽക്കും. വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ച ശേഷമായിരിക്കും അദ്ദേഹം കോടമ്പുഴയിലെ വീട്ടിലേക്ക് തിരിക്കുക.

ഇക്കഴിഞ്ഞ മെയ് 26-നാണ് റഹീമിെൻറ മോചന ഉത്തരവ് ഇറങ്ങുകയും എക്സിറ്റ് വിസ ലഭ്യമാവുകയും ചെയ്തത്. ഇതോടെ സഹായ സമിതി നാട്ടിലേക്കുള്ള യാത്രാനടപടികൾ വേഗത്തിലാക്കിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ ജയിലിൽ നിന്നും നാടുകടത്തൽ സെല്ലിലേക്ക് മാറ്റിയ റഹീമിനെ, രാത്രിയോടെ വിമാനത്താവളത്തിൽ എത്തിച്ച് വിരലടയാളം രേഖപ്പെടുത്തൽ ഉൾപ്പെടെയുള്ള ഇമിഗ്രേഷൻ നടപടികൾ ഏറെ വൈകി പൂർത്തിയാക്കിയ ശേഷമാണ് വിമാനത്തിൽ കയറ്റിയത്.

Share
error: Content is protected !!