‘ഞാന്‍ ഷോമാനല്ല, പ്രവര്‍ത്തിക്കുന്നയാള്‍’; അന്‍സിബയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോം

നടി അന്‍സിബ ഹസന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് നടന്‍ ടിനി ടോം. താന്‍ പറഞ്ഞെന്ന്  മറ്റാരോ പറഞ്ഞുവെന്നാണ് ആരോപണം. താന്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്നും ഷോമാനല്ലെന്നും ടിനി ടോം പറഞ്ഞു.  ഉള്ളത് പറയുന്ന തുറന്ന പുസ്തകമാണ് ഞാന്‍ . എന്തുവേണമെന്ന് ‘അമ്മ’ കമ്മിറ്റി തീരുമാനിക്കുമെന്നും ടിനി ടോം മാധ്യമങ്ങളോടു പറഞ്ഞു. 

അമ്മയില്‍ നിന്ന് രാജി വെക്കാനുള്ള കാരണം നടന്‍ ടിനി ടോമാണെന്ന അന്‍സിബയുടെ വെളിപ്പെടുത്തലിനോടു പ്രതികരിക്കുകയായിരുന്നു താരം.  അമ്മയുടെ ജോയിന്റ് സെക്രട്ടറിയായത് മുതൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ പറയുമ്പോൾ അതിനെ വ്യക്തിപരമായി എടുത്ത്, തനിക്കെതിരെ വ്യാജമായ ആരോപണം ഉന്നയിക്കുകയാണ് ടിനി ടോമെന്ന് അന്‍സിബ പറയുന്നു.

‘ടിനി ടോം എന്നെപ്പറ്റി മോശമായ അവിഹിത കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഇതൊന്നും എന്നോടല്ല പറയുന്നത്, മറ്റ് പലരോടും പറഞ്ഞ്, അവർ വഴി എന്റെ ചെവിയിലെത്തുന്നതാണ്. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണല്ലോ അവിഹിത കഥകൾ. അതാകുമ്പോൾ ഒരു പെണ്ണിനെ എളുപ്പം തകര്‍ക്കാം. ഇതിനെക്കാൽ എന്നെ വേദനിപ്പിച്ചത് ‍ഞാൻ പലരെയും മതം മാറ്റി ഇസ്ലാമാക്കാൻ നോക്കുന്നുവെന്ന ടിനി ടോമിന്റെ വാക്കുകളാണ്. ഞാന്‍ ടിനി ടോമിന്റെ ഡ്രൈവറെ  ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പറഞ്ഞ് നടക്കുന്നത്. ഇങ്ങനെ പറയുന്ന ആളോടൊക്കെ അറപ്പ് തോന്നും. കൂടെ ജോലി ചെയ്യാൻ പോലും പറ്റില്ല.

നീന കുറുപ്പാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞു നടക്കുന്നുവെന്ന് എന്നോട് പറഞ്ഞത്. എന്റെ പേര് അൻസിബ ഹസൻ എന്ന് ആയത് കൊണ്ട് മാത്രമല്ലേ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാൻ നോക്കി എന്നൊക്കെ പറയുന്നത്. പല വിഷയങ്ങളിലും എനിക്ക് എതിരഭിപ്രായങ്ങളും മറ്റും ഉണ്ടാകും. അതുകൊണ്ടാണോ ഇങ്ങനെയൊക്കെ പറഞ്ഞുപരത്തുന്നത്. ടിനി ടോം വൃത്തികെട്ട രീതിയിൽ നീന കുറിപ്പിനെ തെറി വിളിച്ചിട്ടുണ്ട്. നീന കുറിപ്പിനെ അടിക്കാനായി ടിനി ടോം കൈ ഓങ്ങിയിട്ടുണ്ടെന്നും അറിഞ്ഞു. ഇതൊക്കെ പുറത്ത് പറഞ്ഞാൽ സംഘടനക്ക് ചീത്തപ്പേര് വരുമോ, എന്റെ കരിയറിനെ ബാധിക്കുമോ എന്നൊക്കെ എനിക്ക് പേടിയുണ്ടായിരുന്നു. വ്യക്തിഹത്യയുടെ ലിമിറ്റെല്ലാം കഴിഞ്ഞു. ടിനി ടോമാണ് രാജി വെക്കാനുള്ള കാരണമെന്ന് അമ്മയിലെ മുതിർന്ന അം​ഗങ്ങൾക്കെല്ലാം വോയ്സ് മെസേജ് അയച്ചിരുന്നു. ‘ – അന്‍സിബ ഹസൻ വ്യക്തമാക്കുന്നു.

അതേസമയം, ടിനിക്കൊപ്പമെന്ന് നടി പ്രിയങ്ക പ്രതികരിച്ചു. തെറ്റ് ചെയ്യാത്തയാളെ ശിക്ഷിക്കാന്‍ അനുവദിക്കില്ല. എന്തുണ്ടെങ്കിലും അന്‍സിബ അമ്മയ്ക്കുള്ളില്‍ പറയണം . പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവരുണ്ടെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. 

Share