ചരിത്രത്തിലെ ഏറ്റവും വലിയ ആറാമത്തെ ഭൂചലനം; അതീവജാഗ്രത

റഷ്യയുടെ കിഴക്കന്‍ ഉപദ്വീപായ കാംച‌ട്കയിൽ ഉണ്ടായ അതിതീവ്ര ഭൂചലനത്തെ തുട‌ര്‍ന്ന് പസഫിക് സമുദ്രത്തില്‍ സൂനാമി. പെട്രോപാവ്‌ലോവ്സ്ക്- കംചാറ്റ്സ്കിയില്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നു. ജപ്പാനിലും അമേരിക്കയിലെ ഹവായിലും സൂനാമിത്തിരകളെത്തി. പസഫിക്ക് തീരമേഖലയിലെ രാജ്യങ്ങളില്‍  ജാഗ്രതാനിര്‍ദേശം തുടരുകയാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ ആറാമത്തെ ഭൂചലനമാണ് കാംച‌ട്കയിൽ  ഉണ്ടായത്. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കിഴക്ക്-തെക്കുകിഴക്കായി 19.3 കിലോമീറ്റർ ആഴത്തിലാണ്. നാലുമീറ്റര്‍ ഉയരമുള്ള സൂനാമിത്തിരകള്‍  കംചാറ്റ്സ്കിയില്‍ കെട്ടിടങ്ങൾക്ക് ഉള്‍പ്പെടെ നാശമുണ്ടാക്കി. തുടര്‍ന്ന് പസഫിക് തീരത്തെ മിക്ക രാജ്യങ്ങളിലും സൂനാമി മുന്നറിയിപ്പുണ്ടായി.

ജപ്പാനിലെ ഹൊക്കൈഡോയിലും സൂനാമിത്തിരകള്‍  എത്തി; വടക്കന്‍ ദ്വീപുകളില്‍ പത്തുലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു. മുന്‍കരുതലായി ഫുകുഷിമ ആണവനിലയത്തിലെ ജീവനക്കാരെയും മാറ്റി.  യു.എസിലെ ഹവായില്‍ സൂനാമി മുന്നറിയിപ്പിനുപിന്നാലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കലിഫോര്‍ണിയയില്‍ തീരമേഖലകളി‍ല്‍  ആളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഫിലിപ്പീന്‍സ്,  ഇന്തോനീഷ്യ,  ന്യൂസീലന്‍ഡ്,  പെറു തുടങ്ങിയ രാജ്യങ്ങളിലും ജാഗ്രത തുടരുകയാണ്.

Share