‘ചിലർക്ക് രക്തം കട്ടപിടിക്കാം, മരണം സംഭവിക്കാം’: കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഗുരുതര പാർശ്വഫലങ്ങളെന്ന് സമ്മതിച്ച് അസ്ട്രാസെനക

കോവിഡ് വൈറസിനെതിരെ ആസ്ട്രസെനക കമ്പനി ഉൽപാദിപ്പിച്ച  വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക. ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് വാക്സീനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ വ്യാപകമായി വിതരണം ചെയ്തത്. വാക്സീൻ സ്വീകരിച്ചവർക്ക് അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതി (ത്രോംബോസൈറ്റോപീനിയ) ഉണ്ടാകാമെന്ന് അസ്ട്രാസെനക കോടതിയിൽ നൽകിയ രേഖകളിൽ പറയുന്നു.

.

അസ്ട്രാസെനക വാക്സീൻ സ്വീകരിച്ച ചിലർ മരിക്കുകയും ചിലർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തെന്ന ആരോപണത്തിലാണ് കമ്പനി നിയമനടപടി നേരിടുന്നത്. കമ്പനിക്കെതിരെ നിരവധിപ്പേർ കേസ് ഫയൽ ചെയ്തിരുന്നു.  100 മില്യൻ പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് 51 കേസുകളാണ് യുകെ ഹൈക്കോടതിയിലുള്ളത്. ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ ലോകത്തിൻ്റെ പല ഭാഗങ്ങളിലും ആസ്ട്രാസെനക്ക വാക്സിൻ ജനങ്ങളിൽ വ്യാപകമായി കുത്തിവെച്ചിട്ടുണ്ട്.

.

ഇതുമായി ബന്ധപ്പെട്ട് കമ്പനി യുകെയിലെ കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ചില അപൂർവ സന്ദർഭങ്ങളിൽ പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് സമ്മതിച്ചിരിക്കുന്നത്. ത്രോംബോസിസ്, ത്രോംബോസൈറ്റോപീനിയ എന്നിവ ചിലരിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അസ്ട്രാസെനക കുത്തിവയ്ക്കുന്നത് കുറച്ചുകാലം നിർത്തിവച്ചിരുന്നു. വാക്സീൻ ഇത്തരം അവസ്ഥയ്ക്ക് കാരണമാകില്ലെന്നായിരുന്നു 2023ൽ കമ്പനിയുടെ നിലപാട്.

.

Share
error: Content is protected !!