സീറ്റ് നിഷേധിച്ചതിൽ കലിയടങ്ങാതെ പി.സി ജോർജ്: ‘പിണറായിക്കും വെള്ളാപ്പള്ളിക്കും തുഷാറിനും ദൈവം കൊടുക്കും; അനിൽ ആൻ്റണിക്ക് ആരുമായും ബന്ധമില്ല, തുഷാറിനെ ജയിപ്പിക്കാൻ പറ്റുമോ എന്ന് നോക്കാം’ – പി.സി. ജോർജ്
ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് നിഷേധിച്ചതിൽ പ്രതികരണവുമായി പി.സി. ജോർജ്. പത്തനംതിട്ട മണ്ഡലത്തിൽനിന്ന് തന്നെ ഒഴിവാക്കുന്നതിനായി പ്രവർത്തിച്ച തുഷാർ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ദൈവം കൊടുക്കുമെന്ന് പി.സി. ജോർജ് പറഞ്ഞു. പത്തനംതിട്ട സീറ്റ് കിട്ടാത്തതിൽ നഷ്ടബോധം ഇല്ല. നിന്നാൽ ജയിക്കുമായിരുന്നെന്ന് നൂറു ശതമാനം ഉറപ്പുണ്ട്. തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കും എന്ന് കേൾക്കുന്നു. ജയിപ്പിക്കാൻ പറ്റുമോ എന്ന് നോക്കുമെന്നും പി.സി. ജോർജ് പറഞ്ഞു.
‘ദൈവം സാക്ഷിയായി പറയുകയാണ്. ഞാനൊരിക്കലും ആരോടും സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ബിജെപിയിൽ ചേർന്നത് ജനുവരി 31നാണ്. പാർട്ടിയിൽ ചേർന്ന ഉടനെ സീറ്റ് വേണമെന്ന് പറയുന്നത് മര്യാദയല്ല.’’ – പി.സി. ജോർജ് പറഞ്ഞു.
പത്തനംതിട്ടയിൽ ബിജെപി നേതൃത്വം ഒരു അന്വേഷണം നടത്തിയപ്പോൾ 95 ശതമാനം ആളുകളും സ്ഥാനാർഥിയായി പി.സി. ജോർജിന്റെ പേരാണ് പറഞ്ഞത്. അല്ലാതെ ഞാന്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. അനിൽ ആന്റണിക്ക് ആരുമായും ബന്ധമില്ല. ആന്റണിയുടെ മകൻ എന്ന് പറഞ്ഞു മനസ്സിലാക്കണം. ആ ചെറുപ്പക്കാരൻ കോൺഗ്രസിന്റ മീഡിയ പ്രവർത്തനവുമായി ഡൽഹിയിലായിരുന്നു. പിന്നീടാണ് ബിജെപിയിൽ ചേർന്നത്. കേരളത്തിൽ ബിജെപി പ്രവര്‍ത്തകരുടെ ഇടയിൽ പോലും പ്രശസ്തനായ ഒരാളല്ല.’’ – പി.സി. ജോർജ് ചൂണ്ടിക്കാട്ടി.
വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും നടത്തിയ ഗൂഢാലോചനയിൽ തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്ന് പി.സി. ജോർജ് പറഞ്ഞു. തുഷാർ കോട്ടയത്തു നിന്നാൽ ജയിപ്പിക്കാൻ ശ്രമിക്കും. ബിജെപിയുടെ സ്ഥാനാർഥി ആരായാലും ജയിപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക


