സമസ്ത-ലീഗ് പോര് മുറുകുന്നു; ഹക്കീം ഫൈസിക്കു പിന്നാലെ CIC-യില്‍നിന്ന് 118 പേര്‍കൂടി രാജിവെച്ചു, പ്രശ്നങ്ങൾ രാഷ്ട്രീയ മാറ്റത്തിൻ്റെ സൂചന

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം കോ -ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി.) ജനറല്‍സെക്രട്ടറി സ്ഥാനം രാജിവെച്ച ഹക്കീം ഫൈസി ആദൃശ്ശേരി സമസ്തയിലെ ഒരു വിഭാഗത്തിനെതിരേ ആഞ്ഞടിച്ചു. പാങ്ങ് വഫ കോളേജ് കാമ്പസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

തന്റെ രാജി പൂര്‍ണമനസ്സോടെയല്ല, തങ്ങള്‍ ആവശ്യപ്പെട്ടതുകൊണ്ടു മാത്രമാണ്. സമസ്തയിലെ ഒരു വിഭാഗം അനാവശ്യമായി പ്രശ്നം സൃഷ്ടിക്കുകയാണ്. അവര്‍ സാദിഖലി തങ്ങളെ സമ്മര്‍ദത്തിലാക്കിയതിന്റെ ഫലമാണ് ഈ രാജി. ഇത് നിലപാടിന്റെ ഭാഗമാണെങ്കിലും വലിയൊരു വിഭാഗം തന്റെ രാജിയില്‍ വേദനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാനോ തന്റെ ഭാഗം കേള്‍ക്കാനോ തയ്യാറായിട്ടില്ല. തനിക്ക് ആദര്‍ശവ്യതിയാനം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ബോധ്യപ്പെടുത്തി തിരുത്താന്‍ അവസരം നല്‍കുന്നതാണ് ഇസ്ലാമിക വിധി. അതുണ്ടായില്ലെന്ന് മാത്രമല്ല, തന്നെ വ്യക്തിഹത്യചെയ്യില്ലെന്ന ഉറപ്പ് ലംഘിച്ച് പുറത്താക്കുകയും കേസുകൊടുക്കുകയുംചെയ്തു. തനിക്കെതിരേയുള്ള വേട്ട തുടരുന്നതിന്റെ പിന്നില്‍ രാഷ്ട്രീയമാറ്റങ്ങള്‍ക്കും പാണക്കാട് കുടുംബത്തോടുള്ള അസൂയയ്ക്കും വ്യക്തിവിരോധങ്ങള്‍ക്കും ഗണ്യമായ പങ്കുണ്ടെന്നും തങ്ങള്‍ക്ക് നല്‍കിയ രാജിക്കത്തില്‍ ഫൈസി പറയുന്നു. അതില്‍ താന്‍ ബലിയാടാവുകയായിരുന്നു. ഈ പരിഷ്‌കൃതകാലത്ത് വേദിപങ്കിടല്‍ കുറ്റമാവുന്നതു കണ്ട് ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്നും ഫൈസി പറഞ്ഞു.

തന്റെ രാജിയോടുള്ള പ്രതിഷേധസൂചകമായി സി.ഐ.സി.യിലെ മേലധികാരികള്‍ ഉള്‍പ്പെടെ 118 പേര്‍ രാജിനല്‍കിയതായും അദ്ദേഹം അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share