ഇത്തവണ ഹജ്ജിന് അര ലക്ഷത്തോളം രൂപ കുറയും; കോഴിക്കോടും കണ്ണൂരും കൊച്ചിയുമുൾപ്പെടെ ഇന്ത്യയിൽ 25 പുറപ്പെടൽ കേന്ദ്രങ്ങൾ

ഈ വർഷത്തിലെ ഹജ്ജിനായി ഇന്ത്യക്ക് അനുവദിച്ച ഹജ്ജ് ക്വാട്ടയിൽ 80 ശതമാനം സർക്കാർ മുഖേനയും 20 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുമാക്കി പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഈ വർഷം ഇന്ത്യയിൽ നിന്നും ആകെ 1,75,025 പേർക്കാണ് ഹജ്ജിന് അനുമതിയുള്ളത്.

കഴിഞ്ഞവർഷം ഇത് 70 ശതമാനം സർക്കാർ മുഖേനയും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾ വഴിയുമായിരുന്നു. കൂടാതെ വി.ഐ.പി ഹജ്ജ് ക്വാട്ട ഇത്തവണ പൂർണമായും നിർത്തലാക്കി. ഇത് നറുക്കെടുപ്പിലൂടെ വിതരണം ചെയ്യും. ഹജ്ജിന് അപേക്ഷിക്കാനുള്ള 300 രൂപ ഫീസ് എടുത്തുകളയുകയും അപേക്ഷ പൂർണമായും സൗജന്യമാക്കുകയും ചെയ്തു.

25 ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളാണ് ഇത്തവണ ഇന്ത്യയിലൊട്ടാകെ ഉള്ളത്. അതിൽ കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളും ഉൾപ്പെടും.

ഈ വർഷത്തെ ഹജ്ജ് നയം വൈകിയതിൽ വ്യാപകമായ പരാതിയുയർന്നതിനു പിന്നാലെയാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം തിങ്കളാഴ്ച ഹജ്ജ് നയം പ്രഖ്യാപിച്ചത്.

രണ്ടോ മൂന്നോ ദിവസത്തിനകം ഹജ്ജിന് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി ​ന്യൂഡൽഹിലെ കേരള ഹൗസിൽ മാധ്യമപ്രവർത്തകരെ അറിയിച്ചു.

ഡിജിറ്റൽ അ​പേക്ഷ തുടങ്ങുന്നതിനു മുമ്പാണ് നവംബർ ഒന്നിന് അപേക്ഷ സ്വീകരിച്ചിരുന്നതെന്നും ഹജ്ജ് നയം വൈകിയതുമൂലം വിശ്വാസികൾക്ക് പ്രയാസമുണ്ടാ​യെന്ന പ്രചാരണങ്ങളിൽ അടിസ്ഥാനമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

സൗദി സർക്കാർ ഇക്കുറി 1,75,025 പേർക്ക് അവസരം നൽകിയതുവഴി കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായി ലക്ഷം പേർക്ക് അവസരം ലഭിക്കുമെന്ന് ചെയർമാൻ പറഞ്ഞു.

ഉയർന്ന ഫീസ് വാങ്ങുന്നതടക്കം നിരവധി പരാതികൾ സ്വകാര്യ ഗ്രൂപ്പുകൾക്കെതിരെ ഉയർന്ന സാഹചര്യത്തിലാണ് അവരുടെ ക്വാട്ട 30ൽ നിന്ന് 20 ശതമാനമാക്കി കുറച്ചതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

ഹജ്ജ് തീർഥാടനത്തിന്റെ ചെലവ് പരമാവധി ചുരുക്കാനുള്ള ചില തീരുമാനങ്ങളെടുത്തുവെന്നും ഇതുമൂലം അര ലക്ഷത്തോളം രൂപയുടെ എങ്കിലും കുറവ് ഈ വർഷം ഓരോ തീർഥാടകനുമുണ്ടാകുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി ഹാജിമാർക്ക് കുട, ബാഗ്, എന്നിവയെല്ലാം ഹജ്ജ് കമ്മിറ്റി നൽകുന്ന സമ്പ്രദായം ഈ വർഷമുണ്ടാകില്ലെന്നും വലിയ അഴിമതിയാണ് ഇതിന്റെ പേരിൽ നടന്നിരുന്നതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

ബാഗ് വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി മൂന്ന് ഡെപ്യൂട്ടി സി.ഇ.ഒമാരെ പുറത്താക്കിയിരുന്നു. അതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

ഹാജിമാരിൽനിന്ന് കാശ് വാങ്ങി ബാഗും കുടയും കൊടുക്കുന്നതിന് പകരം അവർ തന്നെ ബാഗും കുടയും കൊണ്ടുവന്നാൽ മതി​. ഹാജിമാരിൽനിന്ന് ഇന്ത്യൻ രൂപ വാങ്ങി സൗദി റിയാൽ ആക്കി കൈവശം വെക്കാൻ കൊടുക്കുന്ന ഏർപ്പാടും ഇത്തവണയുണ്ടാകില്ല.

രാജ്യത്തെ വിവിധ മതനേതാക്കളുമായി കൂടിയാലോചന നടത്തി, സംസ്ഥാനങ്ങളിൽനിന്ന് അഭിപ്രായം തേടി, കേന്ദ്ര ന്യൂനപക്ഷമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിലാണ് നരേന്ദ്ര മോദി സർക്കാറിന്റെ ഈ വർഷത്തെ ഹജ്ജ് നയം തയാറാക്കിയതെന്ന് അബ്ദുല്ലക്കുട്ടി വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!