വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

ഔട്ടര്‍ നോര്‍ത്ത് ഡല്‍ഹിയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. ബുധനാഴ്ചയാണ് സംഭവം. ഭല്‍സ്വ ഡയറിയിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയില്‍ കുട്ടിയെ കടത്തിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കുട്ടിയെ പ്രതി എടുത്തുകൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

രാത്രി വൈകിയ ശേഷവും കുട്ടി വീട്ടില്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ചയുടന്‍ തന്നെ പോലീസ് മൂന്ന് സംഘങ്ങള്‍ രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയുടെ ഫോട്ടോ സമീപപ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിലേക്ക് അയയ്ക്കുകയും ചെയ്തു.

അടുത്ത ദിവസം രാവിലെ ഏഴ് മണിയോടെയാണ് പ്രദേശത്തുള്ള ഒരു പാര്‍ക്കില്‍ നിന്ന് കുട്ടിയെ കണ്ടുകിട്ടിയത്. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം കുട്ടി ബലാത്സംഗത്തിനിരയായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

 

കുട്ടിയെ ഉപേക്ഷിച്ചുകടന്ന പ്രതിയെ കണ്ടെത്താനായി പോലീസ് തിരച്ചിലാരംഭിച്ചു. പ്രതിയെ വൈകാതെ കണ്ടെത്തുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ദേവേഷ് കുമാര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും ബലാത്സംഗത്തിനിരയാക്കിയതിനും പ്രതിക്കെതിരെ പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!