പെട്രോള്‍ ടാങ്കിനടിയില്‍ പ്രത്യേക അറയുണ്ടാക്കി മയക്കുമരുന്ന് കടത്ത്; പ്രവാസി പിടിയില്‍

കുവൈത്തില്‍ മയക്കുമരുന്ന് നിര്‍മാണത്തിന് വേണ്ടി രാസ വസ്‍തു കടത്തുന്നതിനിടെ പ്രവാസി ഡ്രൈവര്‍ പിടിയിലായി. അബ്‍ദലിയില്‍ വെച്ച് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. സിന്തറ്റിക് മയക്കുമരുന്നായ മെത്താംഫിറ്റമീന്‍ തയ്യാറാക്കുന്നതിന് ഉപയോഗിച്ചിരുന്ന രാസ ലായനിയാണ് ഇയാളുടെ വാഹനത്തില്‍ നിന്ന് കണ്ടെടുത്തത്.

 

40 വയസിന് മുകളില്‍ പ്രായമുള്ള ഒരാള്‍ ഓടിച്ചുകൊണ്ടുവന്ന ഫോര്‍ വീല്‍ ഡ്രൈവ് വാഹനം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പതിവ് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് വാഹനത്തിന്റെ പെട്രോള്‍ ടാങ്കിനു താഴെയായി അസാധാരണമായ ഒരു വെല്‍ഡിങ് അടയാളം ഇന്‍സ്‍പെക്ടറുടെ ശ്രദ്ധയില്‍പെട്ടത്.

 

തുടര്‍ന്ന് വിശദമായി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് പ്രത്യേക രാസ ലായനിലാണ് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമായത്. പ്രാദേശികമായി ശാബു എന്നറിയപ്പെടുന്ന മയക്കുമരുന്നായ മെത്താംഫിറ്റമീന്‍ തയ്യാറാക്കുന്നതിന് ഉപയോഗിച്ചിരുന്ന രാസവസ്‍തുവാണിതെന്ന് പരിശോധനയില്‍ വ്യക്തമായി. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്‍തു. തുടര്‍ നടപടികള്‍ക്കായി വാഹനം ഉള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.

 

ഴിഞ്ഞ ദിവസം കുവൈത്തില്‍ വന്‍തോതില്‍ ലഹരിമരുന്ന് പിടികൂടിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് 335 കിലോഗ്രാം ഹാഷിഷും 10 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകളും പിടിച്ചെടുത്തത്. 20 ലക്ഷം കുവൈത്ത് ദിനാര്‍ വിപണി വിലയുള്ള ലഹരിമരുന്നാണ് പിടികൂടിയത്.

 

പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അല്‍ സബാഹ്, വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി മാസിന്‍ അല്‍ നാഹേദ് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടിച്ചെടുത്ത ലഹരിമരുന്ന് ശേഖരം പരിശോധിച്ചു. കടല്‍, കര മാര്‍ഗങ്ങളിലൂടെയാണ് രാജ്യത്തേക്ക് ഇത്രയധികം ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!