വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിശ്രുത വരനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിശ്രുത വരനായ യുവാവിനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഈജിപ്തിലാണ് സംഭവം. പത്തൊമ്പതുകാരനാണ് കൊല്ലപ്പെട്ടത്.

ഈജിപ്തിന്റെ വടക്കന്‍ പ്രദേശത്തെ ഗാര്‍ബിയ ഗവര്‍ണറേറ്റില്‍ വെച്ച് വെള്ളിയാഴ്ചയാണ് ഇവരുടെ വിവാഹം നടത്താനിരുന്നത്. എന്നാല്‍ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് യുവാവിനെ കഴുഞ്ഞു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട യുവാവ് തന്റെ ഫ്‌ലാറ്റിലെത്തിയപ്പോള്‍ പ്രതിശ്രുത വധുവായ യുവതിയെയും കാമുകനെയും ഒരുമിച്ച് കണ്ടതായി യുവാവിന്റെ ബന്ധു പറഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

 

ഇത് പുറത്തറിയുമെന്ന ഭയത്തില്‍ യുവതി, തന്റെ കാമുകനുമായി ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മരണം ഉറപ്പാക്കി. മരിച്ചെന്ന് ഉറപ്പായതോടെ യുവതി തന്റെ മാതാവിനെ വിളിച്ച് പ്രതിശ്രുത വരന്‍ ബോധം കെട്ട് വീണെന്നും ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്നും പറഞ്ഞു.

 

ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ യുവാവിനെ ശ്വാസംമുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇതോടെ ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് കുറ്റം സമ്മതിച്ചു. കാമുകനുമായുള്ള ബന്ധത്തെ കുറിച്ച് പുറത്തറിയുമെന്ന് ഭയന്നാണ് കൃത്യം നടത്തിയതെന്ന് യുവതി പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!