നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ചത് നിർണായകമായ ഏഴ് തെളിവുകൾ; ഇന്ന് കേസിൽ വിധി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നിർണായകമായ ഏഴ് തെളിവുകളാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. പ്രധാന ഗൂഢാലോചന നടന്നത് കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിൽ വെച്ചാണ്. പത്ത് പ്രതികളിൽ അഞ്ച് പേർ അക്രമത്തിനുപയോഗിച്ച രണ്ട് വാഹനങ്ങൾ മാറി ഓടിച്ചവരാണ്. ഇന്ന് കേസിൽ വിധിവരാനിരിക്കെ വിചാരണവേളയിൽ പ്രോസിക്യൂഷൻ ഉയർത്തിയ തെളിവുകളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു.
എട്ടാം പ്രതിയായ ദിലീപിനെതിരെയുള്ള തെളിവുകളിൽ പ്രധാനം സാക്ഷി മൊഴികളും ഡിജിറ്റൽ തെളിവുകളുമാണ്. തൃശൂർ ടെന്നിസ് ക്ലബ്ബിൽ പൾസർ സുനിക്ക് ഒപ്പമുള്ള ഫോട്ടോയാണ് ഒരു തെളിവ്. അബാദ് പ്ലാസയിലെ അമ്മ പരിപാടിക്കിടെ നടന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട സാക്ഷി മൊഴികളാണ് മറ്റൊന്ന്.
തൊടുപുഴയിലെ സിനിമ സെറ്റിൽ പൾസർ സുനിയും ദിലീപും ഒപ്പമുണ്ടായിരുന്നത് സംബന്ധിച്ച മൊഴികൾ. മറ്റൊന്ന് തൃശൂരിലെ ഹോട്ടലിൽ എത്തി പൾസർ അഡ്വാൻസ് വാങ്ങിച്ചു എന്നതാണ്. എറണാകുളത്തെ സിഐഎഫ്ടി ജംഗ്ഷനിൽ വച്ച് ദിലീപിൻ്റെ കാരവനിലും ഗൂഢാലോചന നടത്തി. പൊലീസിന് എതിരെ വധ ഗൂഢാലോചനയെന്ന ബാലചന്ദ്രകുമാറിന്റെ ദൃക്സാക്ഷി മൊഴിയാണ് മറ്റൊന്ന്.


