വ്യാജ മരുന്ന് കൈവശം വെച്ചു; പ്രവാസിക്ക് രണ്ട് വര്‍ഷം തടവും 20,000 റിയാല്‍ പിഴയും

റിയാദ്: വ്യാജ വെറ്ററിനറി മരുന്നുകള്‍ നിര്‍മിച്ച് കൈവശം വെച്ചതിന് പ്രവാസിക്ക് സൗദി കോടതി രണ്ട് വര്‍ഷം തടവും 20,000 റിയാല്‍ (4,42,040 രൂപ) പിഴയും ശിക്ഷ വിധിച്ചു. പ്രതി ജനങ്ങളെ കബളിപ്പിക്കുന്നതിനായി വ്യാജ ലേബലുകള്‍ അച്ചടിച്ചതായും ദമാമിലെ കോടതി കണ്ടെത്തി. സെയില്‍സ് റെപ്രസന്റേറ്റീവായി ജോലിചെയ്യുന്ന പ്രവാസിയെയാണ് ശിക്ഷിച്ചത്.

സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) ദമാമില്‍ പരിശോധന നടത്തിവരുന്നതിനിടെയാണ് വ്യാജ മരുന്നുകള്‍ കണ്ടെത്തിയത്. ശീതീകരണ സംവിധാനമില്ലാതെ കാറില്‍ മരുന്നുകള്‍ കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്. മരുന്നുകള്‍ സൂക്ഷിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട നിയമപ്രകാരമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാതെയും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുമാണ് ഇവ കാറില്‍ സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ വ്യാജമായി നിര്‍മിച്ചതാണെന്നും വില്‍പ്പന നടത്താനുള്ള ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയത്. വിശദമായ അന്വേഷണത്തില്‍ മരുന്നുകള്‍ക്ക് മുകളിലെ ലേബലുകളും വ്യാജമായി നിര്‍മിച്ചതാണെന്ന് തെളിഞ്ഞു.

ലൈസന്‍സ് നേടാതെയും പരിജ്ഞാനമില്ലെതെയും മൃഗങ്ങളുടെ നേത്രരോഗങ്ങള്‍ക്കും മൃഗങ്ങളുടെ ശരീരത്തിലെ ചെള്ള് പോലുള്ള ജീവികളെ തുരത്തുന്നതിനുമുള്ള സ്േ്രപ മരുന്നുകള്‍ നിര്‍മിച്ച് വില്‍പ്പന നടത്തിവരികയായിരുന്നു. വെറ്ററിനറി മരുന്നുകള്‍ നിര്‍മിക്കുന്നതിന് ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങള്‍ ചേര്‍ന്ന് ഏകീകൃത നിയമങ്ങളും നിയന്ത്രണങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ നിയമപ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്.

സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ ജിസിസി രാജ്യങ്ങളില്‍ വെറ്ററിനറി മരുന്നുകളുടെ നിര്‍മാണം, സംഭരണം, വിതരണം എന്നീ കാര്യങ്ങളില്‍ ഏകീകൃത നിയമം ബാധകമാണ്. ലൈസന്‍സ് ഇല്ലാതെ ഇത്തരം മരുന്നുകള്‍ നിര്‍മിക്കാനോ വില്‍ക്കാനോ പാടില്ല. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എസ്എഫ്ഡിഎയുടെ ഹോട്ട്‌ലൈന്‍ നമ്പറിലോ തമേനി എന്ന ആപ്ലിക്കേഷന്‍ വഴിയോ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!