തെളിവുണ്ട്, അന്വേഷണത്തോട് സഹകരിക്കുന്നില്ല; ശിവശങ്കറിന് മാത്രം അറിയുന്ന കുറച്ച് കാര്യങ്ങളുണ്ട്-ഇ.ഡി.റിപ്പോര്‍ട്ട്

തിരുവന്തപുരം: ലൈഫ്മിഷന്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നെന്നും ഇ.ഡി.റിപ്പോര്‍ട്ട്. ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിനെതിരെ തെളിവുണ്ട്. സിബിഐ കേസിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റെന്നും ഇ.ഡിയുടെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശിവശങ്കറിന്റെ ഫോണില്‍ നിന്ന് കണ്ടെടുത്ത ചാറ്റുകളുടേയും മറ്റു ഇടപാടുകളുടേയും രേഖകള്‍ ഉണ്ട്. ഇവ പരിശോധിച്ചാല്‍ ശിവശങ്കറിന് കേസിലുള്ള പങ്ക് വ്യക്തമാകും. ഇത് തെളിയിക്കാന്‍ സാധിക്കുമെന്നും ഇ.ഡി.യുടെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് ശിവശങ്കറിന് മാത്രം അറിയാവുന്ന ചില കാര്യങ്ങളുണ്ട്. ഇതിനായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി. പറയുന്നു.

ഇതിനിടെ കേസില്‍ ശിവശങ്കറിനെ അഞ്ചാം പ്രതിയായിട്ടാണ് ഇ.ഡി.ചേര്‍ത്തിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെ അദ്ദേഹത്തിന്റെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് വൈദ്യപരിശോധന നടത്തിയത്. ഇതിന് ശേഷം ഇ.ഡി.ഓഫീസിലേക്ക് തന്നെയാണ് കൊണ്ടുവന്നത്. ഇന്ന് തന്നെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് ഇ.ഡി.ശ്രമിക്കുന്നത്. എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതിയിലാകും ഹാജരാക്കുക.

ചൊവ്വാഴ്ച രാത്രിയോടെയാണ് ശിവശങ്കറിന്റെ അറസ്റ്റ് അന്വേഷണ ഏജന്‍സി രേഖപ്പെടുത്തിയത്. ലൈഫ് മിഷന്‍ കേസില്‍ തിങ്കളാഴ്ച ഒമ്പതുമണിക്കൂറാണ് അദ്ദേഹത്തെ ചോദ്യംചെയ്തത്. ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഉച്ചയോടെയാണ് അറസ്റ്റുചെയ്യാമെന്ന തീരുമാനത്തിലേക്ക് ഇ.ഡി. എത്തിയത്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ചോദ്യങ്ങളോടൊന്നും പ്രതികരിക്കുന്നില്ലെന്നാണ് ഇ.ഡി.വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ലൈഫ് മിഷന്‍ കേസില്‍ പ്രതിചേര്‍ത്തിട്ടുള്ള യൂണീടാക് ബില്‍ഡേഴ്സ് എം.ഡി. സന്തോഷ് ഈപ്പന്‍, നയതന്ത്ര സ്വര്‍ണക്കടത്തുകേസ് പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവരുടെ മൊഴികളാണ് ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

.

സൗദി വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share