ഇന്‍സ്റ്റഗ്രാം പരിചയം; പ്രണയം നടിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി ബലാത്സംഗം, മോഡല്‍ പിടിയില്‍

സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ കൊച്ചി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശിയും കോസ്റ്റ്യൂം മോഡലുമായ കണിയാംപറമ്പിൽ സിബിൻ ആൽബി ആന്‍റണിയാണ് പിടിയിലായത്.  കുമളി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

തൃപ്പൂണിത്തുറ സ്വദേശിയും മോഡലുമായ സിബിൻ ആന്‍റണി ഒരു വർഷം മുൻപാണ് കുമളി മുരിക്കടി സ്വദേശിയായ യുവതിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്.  തുടർന്ന് യുവതിയുമായി അടുത്ത പ്രതി വാട്ട്സാപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും നിരന്തരം സന്ദേശങ്ങള്‍ അയച്ചു. പ്രണയം നടിച്ച് യുവതിയുടെ നഗ്നചിത്രങ്ങൾ നിർബന്ധപൂർവം കൈക്കലാക്കി. നഗ്ന ചിത്രങ്ങൾ ലഭിച്ചതോടെ സിബിന്‍ ആന്‍റണി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കുമളിയിലെ സ്വകാര്യ റിസോർട്ടുകളിലും മറ്റും എത്തിച്ച് പലതവണ ബലാത്സംഘം ചെയ്തെന്നാണ് കേസ്.

 

യുവതിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കുമളി സിഐ ജോബിൻ ആൻറണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് സിബിനെ  പിടികൂടിയത്. സിബിൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ പൊലീസെത്തുമ്പോൾ അവിടെ മറ്റൊരു യുവതിയും കുട്ടിയുമുണ്ടായിരുന്നുവെന്ന് കുമളി സിഐ  പറഞ്ഞു.

 

നിരവധി മുൻനിര ബ്രാന്‍റ് വസ്ത്രങ്ങളുടെ മോഡലാണ് പിടിയിലായ സിബിൻ ആന്റണിയെന്ന് പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന സിബിന്‍ മോഡലെന്ന പേരിലാണ്  യുവതിയെ പരിചയപ്പെട്ടതും ബന്ധം സ്ഥാപിച്ചതുമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  ബലാത്സംഘം, ഭീഷണിപ്പെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സിബിനെതിരെ  കേസെടുത്തിരിക്കുന്നത്. പ്രതി ഇത്തരത്തില്‍ മറ്റ് പെണ്‍കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ സമൂഹ മാധ്യമ അക്കൌണ്ടുകളും ഫോണും പരിശോധിച്ച് വരികയാണെന്ന്  പൊലീസ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!