ജോലി കഴിഞ്ഞ് ആഘോഷം മതിയെന്ന് പറഞ്ഞപ്പോള്‍ ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ സമ്മതിക്കാത്തതിനാല്‍ ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് പ്രതിഷേധം നടത്തിയത്. ഓണസദ്യ എയറോബിക് ബിന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. ചോറും കറികളും മാലിന്യത്തില്‍ തള്ളുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

 

ഓണസദ്യ മാലിന്യം ശേഖരിക്കുന്ന എയറോബിക് ബിന്നിലേക്കാണ് ശുചീകരണ തൊഴിലാളികള്‍ എറിഞ്ഞത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ സര്‍ക്കിള്‍ ഓഫിസുകളില്‍ ഇന്നലെ ആയിരുന്നു ഓണാഘോഷം നടന്നത്. ഒരു നേരത്തെ ആഹാരത്തിനായി നിരവധി പേര്‍ കാത്തിരിക്കുമ്പോഴാണ് ഓണസദ്യയില്‍ മാലിന്യമെറിഞ്ഞത്.

 

ഓഫിസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ ആയിരിക്കണം ആഘോഷമെന്ന് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. അതിനാല്‍ തന്നെ തൊഴിലാളികള്‍ രാവിലെ ആഘോഷം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ ജോലി കഴിഞ്ഞ് മതിയെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിച്ചു. ഇതാണ് തൊഴിലാളികളെ പ്രകോപിതരാക്കിയത്.

 

ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണ് ഓണസദ്യ മാലിന്യത്തില്‍ എറിഞ്ഞത്. മുപ്പതോളം പേര്‍ക്ക് കഴിക്കാനുള്ള സദ്യയാണ് നസിപ്പിച്ചത്. ഓണാഘോഷം തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധിതച്ചതെന്ന് യൂണിയന്‍ പ്രതികരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share