മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 75ാം പിറന്നാൾ: ആശംസകൾ നേർന്ന് മലയാള സിനിമ ലോകം
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 75ാം പിറന്നാൾ. അഞ്ച് പതിറ്റാണ്ടിലേറെയായി നീളുന്ന സിനിമാ ജീവിതത്തിലൂടെ, ഇന്ത്യൻ വെള്ളിത്തിരയിൽ സമാനതകളില്ലാത്ത പ്രതിഭയായി തുടരുകയാണ് മമ്മൂക്ക. കാലം കടന്നുപോകുന്തോറും വീര്യമേറുന്ന മഹാനടനം. മുഹമ്മദ് കുട്ടി എന്ന സാധാരണക്കാരൻ മമ്മൂട്ടി എന്ന മഹാനടനിലേക്കുള്ള പരകായപ്രവേശനം നടത്തിയിട്ട് അരനൂറ്റാണ്ടിലേറെയായി.
ചെറിയ വേഷങ്ങളിൽ നിന്ന്. നായകനിലേക്ക്. അവിടെ നിന്ന് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലൊന്നായി മാറിയ യാത്ര. ആ യാത്രയിൽ മമ്മൂട്ടിയില്ല, കഥാപാത്രങ്ങൾ മാത്രം. പകരംവെക്കാനാകാത്ത മുഹൂർത്തങ്ങളിലൂടെ വിസ്മയിപ്പിച്ച എത്രയെത്ര കഥാപാത്രങ്ങൾ. കാലം മാറി,സിനിമ മാറി, പ്രേക്ഷകർ മാറി പക്ഷേ, കഥാപാത്രങ്ങളെ തേടിയുള്ള ആ മഹാ നടന്റെ അഭിനിവേശത്തിന് മാത്രം ഇന്നും മാറ്റമില്ല. മമ്മൂട്ടി ഒരു ഭൂതകാലത്തിന്റെ ഓർമ്മയല്ല. 75-ാം വയസ്സിലും പുതിയ കഥാപാത്രങ്ങളെ തേടുന്ന ഒരു നടന്റെ വർത്തമാനമാണ്. ഓരോ വർഷവും പുതിയൊരു അധ്യായം തുടങ്ങുകയാണ് അയാൾ.
പിന്തലമുറകളെ നിഷ്പ്രഭരാക്കി 2026 ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം. ഒരു തലമുറയുടെ മഹാനടൻ ഇന്നും അതേ തീക്ഷ്ണതയോടെ സ്വയം പുതുക്കിക്കൊണ്ടിരിക്കുന്നു എന്നതിന്റെ മറ്റൊരു ഓർമ്മപ്പെടുത്തൽ. തീർന്നില്ല, വരാനിരിക്കുന്നവർ അതിലും മനോഹരമായിരിക്കും. അടൂർ ഗോപാലകൃഷ്ണനൊപ്പം 32 വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിക്കുമ്പോൾ മറുവശത്ത് ധനുഷിനൊപ്പമുള്ള ഓമിലൂടെ പാൻ-ഇന്ത്യൻ പരീക്ഷണത്തിനും ഒരുങ്ങുകയാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. ഇനി ഏത് വേഷമാണ് മമ്മൂക്ക തിരഞ്ഞെടുക്കുക? ഏത് കഥാപാത്രമായിരിക്കും ഇത്തവണ അമ്പരപ്പിക്കുക? അതിനുള്ള ഉത്തരങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാള സിനിമ. കാലത്തെ തോൽപ്പിച്ച ആ അഭിനയവിസ്മയത്തിന്, മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ.


