പുരാവസ്തു തട്ടിപ്പ്; മോന്‍സന്‍ മാവുങ്കലിന്റെ പിടിച്ചെടുത്ത ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റ് പോലീസ്

ചേര്‍ത്തല: വ്യാജ പുരാവസ്തുക്കള്‍ മറയാക്കി കോടികള്‍ തട്ടിയ കേസുകളില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന വ്യാജ ഡോക്ടര്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റ് പോലീസ്. കാരവാനും വിദേശ കാറുകളും അടക്കം ഏഴു വാഹനങ്ങളാണ് വിറ്റത്. ബലാത്സംഗം അടക്കം വിവിധ കേസുകളില്‍ പ്രതിയായ ഇയാള്‍ ഉന്നത പോലീസ്, രാഷ്ട്രീയ നേതാക്കളുമായി ബന്ധം സ്ഥാപിച്ചിരുന്നു.

ചേര്‍ത്തല പോലീസ് പിടിച്ചെടുത്ത മുന്തിയ ഇനം കാറുകള്‍ക്കൊപ്പം ആഡംബര കാരവാനും പോലീസ് സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ മുംബൈയിലെ പ്രശസ്ത സിനിമ ഉപയോഗിച്ച വാഹനവും ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ലേലം നടത്തിയെങ്കിലും രേഖകള്‍ കൈമാറുന്നതിലെ കാലതാമസം കാരണമാണ് വാഹനങ്ങള്‍ കൊണ്ടുപോകുന്നത് വൈകിയത്. ഇന്ന് രാവിലെ മൂന്ന് വാഹനങ്ങള്‍ കൊണ്ടുപോയി. ബാക്കിയുള്ള വാഹനങ്ങള്‍ നാളെ കൊണ്ടുപോകും.

ചേര്‍ത്തല വല്ലയില്‍ മാവുങ്കല്‍ വീട്ടിലെ മോന്‍സണ്‍(52) പുരാവസ്തു വില്‍പ്പനക്കാരനാണെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റിലായത്. മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കാന്‍ ചേര്‍ത്തലയിലെ വീട്ടിലെത്തിയപ്പോഴാണ് ക്രൈം ബ്രാഞ്ച് മോന്‍സനെ പിടികൂടിയത്.

2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെ 10 കോടി രൂപ തട്ടിയെടുത്തെന്ന് ആറുപേര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലായിരുന്നു നടപടി. കോഴിക്കോട് ജില്ലയിലെ മാവൂര്‍ സ്വദേശികളായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, പേരാമ്പ്ര സ്വദേശി ഇ എ സലീം, പന്തീരാങ്കാവ് സ്വദേശി എം ടി ഷമീര്‍, മലപ്പുറം മഞ്ചേരി സ്വദേശി ഷാനിമോന്‍, തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി അനൂപ് വി അഹമ്മദ് എന്നിവരായിരുന്നു പരാതിക്കാര്‍.

Share