നേപ്പാളിൽ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡൻ്റും രാജിവച്ചു; രാഷ്ട്രീയ പ്രതിസന്ധി: അധികാരം സൈന്യത്തിന്റെ കയ്യിലേക്ക്?
കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുകുലുക്കിയ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവച്ച് മണിക്കൂറുകള്‍ക്കകം പ്രസിഡന്റ് റാം ചന്ദ്ര പൗഡലും സ്ഥാനമൊഴിഞ്ഞു. ഇതോടെ നേപ്പാള്‍ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. അല്‍പ സമയത്തിനകം സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.
പ്രക്ഷോഭത്തില്‍ 22 ഓളം പേര്‍ മരിച്ചതായാണ് വിവരം. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭം ചൊവ്വാഴ്ചയും അയവില്ലാതെ തുടരുകയാണ്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികളും പാര്‍ലമെന്റ് കെട്ടിടവും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്.
പ്രക്ഷോഭത്തെ തുടർന്ന് തലസ്ഥാനമായ കഠ്മണ്ഡു അടക്കമുള്ള നഗരങ്ങളിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ത്രിഭുവൻ അടക്കമുള്ള വിമാനത്താവളങ്ങൾ അടച്ചു. രാജ്യത്തിനത്തേക്കും പുറത്തേക്കുമുള്ള വിമാനസർവീസുകൾ പൂർണമായും നിർത്തി. രാജിവച്ച പ്രധാനമന്ത്രി കെ.പി.ശർമ ഒലിയെ സൈന്യം സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയതായാണ് വിവരം. ശർമ ഒലി രാജ്യം വിടുമെന്നാണ് സൂചന. കഠ്മണ്ഡുവിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തായാണ് വിവരം. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സമരക്കാർ സുപ്രീം കോടതി കെട്ടിടത്തിനും തീയിട്ടതായാണ് വിവരം.
പാർലമെന്റ് മന്ദിരത്തിനും പ്രസിഡന്റ് രാംചന്ദ്ര പൗഡേലിന്റെയും പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെയും ചില മന്ത്രിമാരുടെയും സ്വകാര്യ വസതികൾക്കും തീയിട്ട പ്രക്ഷോഭകാരികൾ, നേപ്പാളി കോൺഗ്രസ് പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുമായ ഷേർ ബഹാദൂർ ദുബെ, നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ പുഷ്‌പ കമാൽ ദഹൽ (പ്രചണ്ഡ) എന്നിവരടക്കമുള്ള നേതാക്കളുടെ വീടുകളും ആക്രമിച്ചു. ദുബെയ്ക്കും ഭാര്യയ്ക്കും മർദനമേറ്റതായും റിപ്പോർട്ടുണ്ട്.
രാജ്യത്തെ പ്രതികൂല സാഹചര്യം കണക്കിലെടുത്തും ഒരു രാഷ്ട്രീയ പരിഹാരം സാധ്യമാക്കുന്നതിനും വേണ്ടിയാണ് താന്‍ പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നതെന്നായിരുന്നു കെ.പി ശർമ ഒലി തന്റെ രാജി കത്തില്‍ പറഞ്ഞത്.
(Photo by PRABIN RANABHAT / AFP)


