കൂട്ടബലാല്‍സംഗം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം. ഡിവിആറും പ്രതികളുടെ മൊബൈല്‍ഫോണും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കൂട്ടബലാല്‍സംഗം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍ക്കട്ട ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഒന്നര മിനിറ്റ് ദൃശ്യമാണ് മുഖ്യപ്രതി മനോജിത് മിശ്രയുടെ ഫോണിലുള്ളത്. പെണ്‍കുട്ടിയെ വലിച്ചിഴച്ച് ഗാര്‍ഡ് റൂമിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളടക്കം ലോ കോളജിന്‍റെ സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. ഏഴ് സിസിടിവി ക്യാമറകളുടെ ഡിവിആറും പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ഫോണുകളുമാണ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചത്. പ്രതികളുടെ ഡിഎന്‍എ സാംപിളുകളും പ്രത്യേക അന്വേഷണസംഘം ശേഖരിച്ചു.

കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, ലൈംഗിക അതിക്രമം അടക്കം 11 കേസുകള്‍ കൂട്ടബലാല്‍സംഗ കേസിലെ മുഖ്യപ്രതി മനോജിത് മിശ്രയ്ക്കെതിരെ നിലവിലുണ്ട്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് ലോ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇതിനിടെ, കൂട്ടബലാല്‍സംഗം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍ക്കട്ട ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു.

Share