അൻവർ ഇനി പ്രതിപക്ഷനിരയിൽ, നിയമസഭ പ്രക്ഷുബ്ധമാകും; മുഖ്യമന്ത്രിക്കെതിരെ അടിയന്തരപ്രമേയത്തിന് സാധ്യത

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കല്‍, എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച, അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍, മലപ്പുറം വിരുദ്ധ പരാമര്‍ശം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, പിആര്‍ ഏജന്‍സി വിവാദം തുടങ്ങി, വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കാന്‍ വിഷയങ്ങള്‍ ഏറെ.
.
വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് അനുശോചനമര്‍പ്പിച്ച് വെള്ളിയാഴ്ച സഭ പിരിയും. ഏഴിനു വീണ്ടും ചേരുമ്പോള്‍ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരായ അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇടതു സ്വതന്ത്ര എംഎല്‍എയായ പി.വി.അന്‍വറിന്റെ സീറ്റ് ഇക്കുറി മാറും.
.
സിപിഎം എംഎല്‍എമാര്‍ക്ക് അനുവദിച്ചിട്ടുള്ള  ബ്ലോക്കില്‍ നിന്ന് അന്‍വറിനെ  ഒഴിവാക്കണമെന്നഭ്യർഥിച്ച്  പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍  സ്പീക്കര്‍ എ.എന്‍. ഷംസീറിന് കത്ത് നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നിരയിൽ ഏറ്റവും പിന്നിൽ മുസ്‍ലിം ലീഗ് എംഎൽഎ എ.കെ.എം. അഷ്റഫിനു സമീപമാണ്  അൻവറിന്റെ സീറ്റ്.
.
ചോദ്യങ്ങള്‍ക്കു നക്ഷത്ര ചിഹ്നം ഒഴിവാക്കിയതു സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ പരാതി കിട്ടിയതായി സ്പീക്കര്‍ എ.എന്‍.ഷംസീര്‍ അറിയിച്ചു. എല്ലാ ചോദ്യങ്ങളും സഭയില്‍ വരില്ലെന്നും മനഃപൂര്‍വം ചോദ്യങ്ങള്‍ ഒഴിവാക്കിയിട്ടില്ലെന്നും ആര്‍എസ്എസിനെക്കുറിച്ചുള്ള തന്റെ പരാമര്‍ശം സഭയില്‍ ചര്‍ച്ചയായാല്‍ അപ്പോള്‍ നോക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഏഴു മുതല്‍ 11 വരെയും 16 മുതല്‍ 18 വരെയും സഭ ചേരും. 12 മുതല്‍ 15 വരെ സഭ ഇല്ല.
.

Share