മുസ്‌ലിം പക്ഷികൾക്ക് മാത്രം ഭക്ഷണം നൽകുന്ന രാഹുൽ; ബിജെപിയുടെ വീഡിയോക്കെതിരെ പരാതിയുമായി കോൺഗ്രസ്
ബെംഗളൂരു: മത സ്പര്‍ധയും മത വിദ്വേഷവും വളര്‍ത്തുന്നുവെന്ന് ആരോപിച്ച് കര്‍ണാടക ബിജെപിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. കര്‍ണാടക ബിജെപിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ വഴി പങ്കുവെച്ച ആനിമേറ്റഡ് വീഡിയോയാണ് പരാതിക്കാധാരം. കര്‍ണാടക ബിജെപി സോഷ്യല്‍ മീഡിയ ടീം, ഐടി സെല്‍ തലവന്‍ അമിത് മാളവ്യ, ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിവൈ വിജയേന്ദ്ര എന്നിവര്‍ക്കെതിരെയാണ് പരാതി.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, രാഹുല്‍ ഗാന്ധി എന്നിവരുടെ കാരിക്കേച്ചറുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഒരു വീഡിയോ ശനിയാഴ്ച കര്‍ണാടക ബിജെപിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ചിരുന്നു. എസ് സി , എസ്ടി, ഒബിസി എന്നിങ്ങനെ എഴുതിയ മുട്ടകളുള്ള പക്ഷിക്കൂട്ടില്‍ രാഹുല്‍, മുസ്ലിം എന്നെഴുതിയ മുട്ട കൂട്ടിൽ കൊണ്ട് വെക്കുന്നു. ഈ മുട്ടകള്‍ വിരിയുമ്പോള്‍, മുസ്ലിം എന്നെഴുതിയ മുട്ട വിരിഞ്ഞുണ്ടായ തൊപ്പി ധരിച്ച വലിയ പക്ഷിക്കുഞ്ഞിന് മാത്രം രാഹുല്‍ ഗാന്ധി ‘ഫണ്ട്‌സ്’ എന്നെഴുതിയ ഭക്ഷണം നല്‍കുന്നു. ഇത് സിദ്ധരാമയ്യ നോക്കി നില്‍ക്കുന്നു. ഭക്ഷണം ലഭിച്ച് വലുതായ പക്ഷി, ഭക്ഷണം ലഭിക്കാത്ത മറ്റ് മൂന്ന് പക്ഷിക്കുഞ്ഞുങ്ങളേയും കൂട്ടില്‍ നിന്ന് പുറത്താക്കുന്നു. ഇത് കണ്ട് സിദ്ധരാമയ്യ ചിരിക്കുന്നു. ഇതായിരുന്നു വീഡിയോയുടെ ഉള്ളടക്കം.
.
സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കര്‍ണാടക കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ രമേഷ് ബാബുവാണ് പരാതി നല്‍കിയത്. എസ് സി / എസ്ടി / ഒബിസി വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കുമെന്ന് തങ്ങളുടെ പ്രകടനപത്രികയില്‍ എവിടേയും പറയുന്നില്ലെന്നും എന്നാല്‍, ബിജെപി ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ലഭിക്കാന്‍ വ്യാജ പ്രചാരവേലയ്ക്ക് ഉപയോഗിക്കുന്നുവെന്നും പരാതിയിലുണ്ട്.
.