എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്; ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെയെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന എസ്ഡിപിഐ പ്രഖ്യാപനം കോണ്‍ഗ്രസ് തള്ളി.എസ്ഡിപിഐ പിന്തുണ വേണ്ട.വ്യക്തികൾക്ക് സ്വതന്ത്രമായിവോട്ടു ചെയ്യാം.എസ്ഡിപിഐ പിന്തുണ സ്വീകരിച്ചാൽ ഉത്തരേന്ത്യയിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷവർഗീയതയെയും കോൺഗ്രസ് ഒരുപോലെ എതിർക്കുന്നു.എസ്ഡിപിഐ നൽകുന്ന പിന്തുണയെയും അതുപോലെ കാണുന്നു.വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാം. എന്നാൽ സംഘടനകളുടെ പിന്തുണ അങ്ങനെ കാണുന്നില്ല.
എസ്ഡിപിഐ പിന്തുണ സംബന്ധിച്ച നിലപാട് യുഡിഎഫ് നേതാകൾ ചർച്ച ചെയ്താണ് തീരുമാനിച്ചത്.സിപിഎം പറയുന്നത് കേട്ടാൽ അവരുടെ പിന്തുണ സ്വീകരിച്ചതു പോലെയാണ്. എസ്ഡിപിഐയുമായി ഡിലുണ്ടെങ്കിൽ പിന്തുണ തള്ളുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പതാക ഇല്ലാത്തതിനേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിന്, ഞങ്ങൾ എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി സ്റ്റഡി ക്ലാസ് എടുക്കേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതാക വിവാദം ഉണ്ടാക്കിയത് ബിജെപിയാണ്. ഇത്തവണ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിഹ്നം നഷ്ടപ്പെട്ട് മരപ്പട്ടിയും നീരാളിയും ആകാതിരിക്കാൻ ഇന്ത്യ മുന്നണിയുടെ ഭാഗമാവുകയും മറുവശത്ത് ബിജെപിക്ക് ഇടമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന നടപടിയാണ് മുഖ്യമന്ത്രിയുടേത്. മാസപ്പടി ഉൾപ്പെടെയുള്ള കേസുകളിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി ബിജെപിയെ പേടിച്ചാണ് പറയുന്നതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
.



