നിയമം കടുപ്പിച്ച് ബഹ്റൈൻ തൊഴിൽ മന്ത്രാലയം; ‘ഫ്രീ വിസ’ക്കാരെ നാടുകടത്തുന്നു

തൊഴിൽ മന്ത്രാലയം നിയമം കർക്കശമാക്കിയതോടെ ബഹ്‌റൈനിലെ  ‘ഫ്രീ വീസ ‘യിൽ ജോലി ചെയ്യുന്നവർ പലരും പിടിയിലായി. മാതൃ കമ്പനിയിൽ നിന്ന് വിസ മാറാതെ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നവരാണ് നിയമത്തിന്‍റെ വരുതിയിലായത്.

ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ എം ആർ എ ) ഈ മാസം 19 മുതൽ 25 വരെ 1,656 പരിശോധനാ ക്യാംപെയിനുകളാണ്  നടത്തിയത്. പരിശോധനകളിൽ 67 തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 183 നിയമലംഘകരെ നാടുകടത്തുകയും ചെയ്തതായി എൽ എം ആർ എ അറിയിച്ചു.‌‌

ബസ് സ്റ്റോപ്പുകളിൽ നിന്നും ആളുകളെ പിടികൂടുന്നു

ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമപ്രകാരം ഒരു കമ്പനിയിലെ തൊഴിലിന്റെ പേരിൽ റെസിഡൻസ് പെർമിറ്റ് എടുത്തവർ മറ്റൊരു കമ്പനിയുടെ ജോലിയോ, അല്ലെങ്കിൽ മറ്റൊരു തൊഴിലോ എടുക്കുന്നത് നിയമലംഘനമാണ്. മുൻ കാലങ്ങളിൽ ഇത്തരത്തിൽ കമ്പനികളുടെ അറിവോടെയും സമ്മതത്തോടെയും  പണം ഈടാക്കി  വീസ എടുത്തു നൽകുകയും അവർ മറ്റു പല തൊഴിലിലും ഏർപ്പെടുന്ന രീതിയുമായിരുന്നു ഉണ്ടായിരുന്നത്.

ഫ്രീ വീസ എന്ന പേരിലുള്ള ഇത്തരം ബിസിനസിന് തടയിടാൻ  വേണ്ടിയും   തൊഴിലുടമയിൽ നിന്ന് സ്‌പോൺസർഷിപ്പ് ലഭിക്കാതെ വിദേശ പൗരന്മാർക്ക് തൊഴിൽ ആവശ്യങ്ങൾക്കായി രാജ്യത്ത്  തുടരുന്നതിനുമായി 2017-ലാണ് ഫ്ലെക്‌സി-പെർമിറ്റ് എന്നറിയപ്പെടുന്ന ഫ്ലെക്‌സിബിൾ വർക്ക് പെർമിറ്റ് ആദ്യം അവതരിപ്പിച്ചത്. എന്നാൽ ഈ ഫ്ലെക്സി പെർമിറ്റും  ദുരുപയോഗം ചെയ്യാൻ തുടങ്ങിയതോടെ 2022 ഒക്‌ടോബർ 18-ന് ബഹ്‌റൈൻ സർക്കാർ ഫ്ലെക്‌സിബിൾ വർക്ക് പെർമിറ്റ് സ്‌കീം താൽക്കാലികമായി നിർത്തിവച്ചിരുന്നുവെങ്കിലും ചില ഭേദഗതികളോടെ ഫ്ളക്സി വീസ വീണ്ടും പ്രാവർത്തികമാക്കി.

മുൻപ് വിസ റദ്ദായിക്കഴിഞ്ഞ് 6 മാസം വരെ അനധികൃത താമസക്കാർക്ക് ആയിരുന്നു ഈ സംവിധാനം എങ്കിലും ഇപ്പോൾ പ്രത്യേക ചില തൊഴിലുകൾക്ക് ഈ സംവിധാനം  എല്ലാവർക്കും ലഭിക്കാവുന്ന രീതിയിലേക്ക് മാറ്റുകയും ചെയ്തു. ഇത്രയും സംവിധാനങ്ങൾ രാജ്യത്ത് നിലവിൽ ഉണ്ടായിട്ടും അനധികൃതമായി ജോലിയിൽ തുടരുന്നവർ പിടികൂടാൻ മന്ത്രാലയം പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയായിരുന്നു. തൊഴിലിടങ്ങളിൽ നിന്ന് മാത്രമല്ല ബസ് സ്റ്റോപ്പുകളിൽ പോലും സമഗ്ര പരിശോധന ആരംഭിച്ചതോടെ നിരവധി നിയമ ലംഘനങ്ങൾ പിടികൂടപ്പെടുകയും ചെയ്തു.

 

കടകളിൽ ശക്തമായ പരിശോധന

എല്ലാ ഗവർണറേറ്റുകളിലെയും വിവിധ കടകളിലാണ്  പരിശോധനാ സന്ദർശനങ്ങൾ നടത്തിയത്, 23 സംയുക്ത പരിശോധന ക്യാംപെയിനുകൾക്ക് പുറമേ, ക്യാപിറ്റൽ ഗവർണറേറ്റിലെ 13 ക്യാംപെയിനുകളും ഉൾപ്പെടുന്നു; മുഹറഖ് ഗവർണറേറ്റിൽ  വടക്കൻ, തെക്കൻ പ്രവിശ്യകളിലും കഴിഞ്ഞദിവസം പരിശോധനകൾ നടന്നു.

ആഭ്യന്തര മന്ത്രാലയം, ദേശീയ പാസ്‌പോർട്ട്, താമസകാര്യമന്ത്രാലയങ്ങൾ ,  ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്,  ജനറൽ ഡയറക്ടറേറ്റ്, ഗവർണറേറ്റുകളിലെ സുരക്ഷാ ഡയറക്ടറേറ്റുകൾ, തുടങ്ങിയിടങ്ങളിലെ ഉദ്യോഗസ്‌ഥരും  പരിശോധനകൾക്ക് നേതൃത്വം നൽകി.

തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും ലംഘനങ്ങളോ സമ്പ്രദായങ്ങളോ പരിഹരിക്കുന്നതിന് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ ക്യാംപെയിനുകൾ ശക്തമാക്കുമെന്നും  സർക്കാർ ഏജൻസികളുമായുള്ള സംയുക്ത ഏകോപനം തുടരുമെന്നും  അതോറിറ്റി സ്ഥിരീകരിച്ചു. ഏതെങ്കിലും തരത്തിലുള്ള  നിയമലംഘനങ്ങൾ അതോറിറ്റിയുടെ വെബ്‌സൈറ്റായ www.lmra.gov.bh-ലെ ഇലക്‌ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ കോൾ സെന്ററിൽ  (17506055 )വിളിച്ചോ, അറിയിക്കാവുന്നതാണ്.

 

ലേബർമാരെ കിട്ടാനില്ല; ചെറുകിട കരാറുകാർ നെട്ടോട്ടത്തിൽ 

ലേബർ മന്ത്രാലയം നടപടികൾ ശക്തമാക്കിയതോടെ ഇടത്തരം  കരാർ ജോലിയിൽ ഏർപ്പെടുന്നവർ പ്രതിസന്ധിയിലായി. സാധാരണ ചെറുകിട കരാറുകാർ ദിവസ വേതനക്കാരെ ഉപയോഗപ്പെടുത്തിയാണ് അവരുടെ കരാർ ജോലികൾ മുന്നോട്ട് കൊണ്ട് പോയിരുന്നത്. തൊഴിലിടങ്ങളിലും വീസ പരിശോധന കർശനമാക്കിയതോടെ ഫ്ലെക്സി പെർമിറ്റ് എങ്കിലും ഉള്ളവരെ മാത്രമേ ജോലിക്ക്  വെക്കാൻ പറ്റൂ എന്നായി സ്‌ഥിതി. അതോടെ  ഇത്തരം തൊഴിലിടങ്ങളിൽ  ജോലി ചെയ്യാൻ ആളുകളെ ലഭിക്കാത്ത അവസ്‌ഥയാണുള്ളതെന്ന് മലയാളി ആയ ഒരു കരാറുകാരൻ പറഞ്ഞു.

മേസൺ, പെയിന്റിങ്,വാർക്ക തുടങ്ങിയ ജോലികൾക്കാണ് ആളെ ലഭ്യമല്ലാതായിരിക്കുന്നത്. റസ്റ്ററന്റ് മേഖലയിലും ജോലിക്കാരുടെ അഭാവം അനുഭവപ്പെടുന്നുണ്ട്. നിലവിലെ അവസ്‌ഥയിൽ റെസിഡൻസ് പെർമിറ്റ് എടുത്തു നൽകി ഇത്തരം ജോലികൾക്ക് ആളുകളെ നിർത്തുക എന്നത് പ്രയാസകരമാണെന്നും ഈ മേഖലയിൽ ഉള്ളവർ പറയുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!