കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ‘നരഹത്യാക്കേസ് നിലനിൽക്കും’, ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയിൽ തിരിച്ചടി

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനു സുപ്രീംകോടതിയിൽനിന്നു തിരിച്ചടി. കേസിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി. നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ അപ്പീലിൽ പറഞ്ഞത്. (ചിത്രത്തിൽ ശ്രീറാം വെങ്കിട്ടരാമൻ, അപകടചിത്രം, കൊല്ലപ്പെട്ട കെ.എം ബഷീർ)

നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യംചെയ്തു സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഏപ്രിൽ 13നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണു ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയെ സമീപിച്ചത്.

വേഗത്തിൽ വാഹനം ഓടിച്ചത് നരഹത്യ ആകില്ല എന്ന വാദമാണ് കോടതി തള്ളിയത്. നരഹത്യാ കേസ് റദ്ദാക്കാൻ ഇപ്പോൾ ഉചിതമായ കാരണങ്ങളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണ നേരിടേണ്ട കേസാണ് ഇതെന്നും കോടതി വിലയിരുത്തി. തെളിവുകൾ നിലനിൽക്കുമോ എന്ന് വിചാരണയിൽ പരിശോധിക്കട്ടെ എന്നും കോടതി പറഞ്ഞു.

അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നും സാധാരണ മോട്ടര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമാണ് ഹരജിയിൽ പറഞ്ഞിരുന്നു.

2019 ഓഗസ്റ്റ് 3ന് പുലര്‍ച്ചെ ശ്രീറാമും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share