കംപ്യൂട്ടർ പഠിപ്പിക്കാമെന്നുപറഞ്ഞ് അടുപ്പംകൂടി, ഏഴാംക്ലാസ് മുതൽ പീഡനം; ഓട്ടോഡ്രൈവർ പിടിയിൽ

കിളിമാനൂര്‍: പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. കൊടുവഴന്നൂര്‍, പുല്ലയില്‍, പുതുവിളാകത്തുവീട്ടില്‍ വസന്തകുമാറി(60) നെയാണ് നഗരൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടി ഏഴാംക്ലാസില്‍ പഠിക്കുന്ന കാലംമുതല്‍ ഇയാള്‍ പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു.

ട്യൂഷന്‍ സ്ഥാപനത്തിലെ അധ്യാപകനോടാണു പെണ്‍കുട്ടി പീഡനവിവരം അറിയിച്ചത്. അധ്യാപകന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാവ് നഗരൂര്‍ പോലീസില്‍ പരാതി നല്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരിപാലനകേന്ദ്രത്തിലേക്കു മാറ്റുകയും അവിടെ നടത്തിയ വിശദമായ കൗണ്‍സിലിങ്ങിലാണ് പ്രതിയുടെ ക്രൂര പീഡനവിവരങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പീഡനം പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കംപ്യൂട്ടര്‍ പഠിപ്പിച്ചുനല്കാമെന്നു പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയുമായി അടുത്തത്. പെണ്‍കുട്ടി പഠനത്തില്‍ ഒട്ടും ശ്രദ്ധയില്ലാത്തതിനെ തുടര്‍ന്ന് ട്യൂഷന്‍ അധ്യാപകന്‍ കുട്ടിയില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.തുടര്‍ന്ന് പോക്‌സോ വകുപ്പുപ്രകാരം നഗരൂര്‍ പോലീസ് കേസെടുക്കുകയും വസന്തകുമാറിനെ പിടികൂടുകയുമായിരുന്നു.

പ്രതിയെ കോടതി റിമാന്‍ഡു ചെയ്തു. നഗരൂര്‍ എസ്.എച്ച്.ഒ. അമൃത് സിങ് നായകം, സബ് ഇന്‍സ്‌പെക്ടര്‍ സജു, ഗ്രേഡ് എസ്.ഐ. സുനില്‍കുമാര്‍, ഹക്കീം, റീജ സീനിയര്‍ സി.പി.ഒ. വിനോദ്, മനോജ്, മഹേഷ്, സി.പി.ഒ. പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!