സൗദിയില്‍ സെക്‌സി ഡാൻസ് സംഘടിപ്പിച്ചു; സംഘാടകനെതിരെ നടപടി സ്വീകരിച്ച് എൻ്റർടൈൻമെൻ്റ് അതോറിറ്റി

സൗദിയിൽ കഴിഞ്ഞ ആഴ്ച നടന്ന നജ്‌റാന്‍ സമ്മര്‍ ഫെസ്റ്റിവല്‍ സമാപന ചടങ്ങില്‍ ഗായിക സെക്‌സി നൃത്തം അവതരിപ്പിച്ച സംഭവത്തില്‍ നടപടിയുമായി സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ അതോറിറ്റി (ജിഇഎ). സംഘാടകനെതിരേ നടപടി സ്വീകരിച്ചതായി അതോറിറ്റി നിരീക്ഷണ വിഭാഗം അറിയിച്ചു.

സംഘാടകന്റെ ലൈസന്‍സ് റദ്ദാക്കുകയും ഭാവിയില്‍ വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പൊതുപരിപാടിയായതിനാല്‍ നജ്‌റാന്‍ ഗവര്‍ണറേറ്റുമായി ആശയവിനിമയം നടത്തിയ ശേഷമാണ് സംഘാടകനെതിരെ നടപടിയെടുത്തത്.

രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് നൃത്തംചെയ്തത് കാണികളില്‍ അതൃപ്തിക്കും വിമര്‍ശനത്തിനും ഇടയാക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൗദിയിലെ സാംസ്‌കാരിക-കലാ പരിപാടികള്‍ക്ക് അനുമതി നല്‍കുന്ന ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി നടപടിയുമായി രംഗത്തെത്തിയത്. പൊതുമര്യാദ നിയമം ലംഘിച്ചതിന് സംഘാടകനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

സൗദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യയായ നജ്‌റാനില്‍ സമ്മര്‍ ഫെസ്റ്റിവല്‍ സമാപന ചടങ്ങിന്റെ ഭാഗമായി നടന്ന ആഘോഷ രാവിലാണ് നൃത്തം അവതരിപ്പിച്ചത്. അനുചിതമായ വസ്ത്രധാരണവും സെക്‌സി നൃത്തവും അതോറിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളും വ്യവസ്ഥകളും ലംഘിക്കുന്നതാണ്. പ്രൊഫഷണല്‍ പെരുമാറ്റം ലംഘിക്കുകയും ചെയ്‌തെന്ന് അതോറിറ്റി വിശദീകരിച്ചു.

നൃത്തം അവതരിപ്പിച്ച ഗായികയുടെ പേര് വിവരങ്ങള്‍ അതോറിറ്റി വ്യക്തമാക്കിയിട്ടില്ല. പൊതുമര്യാദ നിയമം പാലിച്ച് നടത്തുന്ന ഗുണനിലവാരവുമുള്ള വിനോദ പരിപാടികള്‍ക്ക് മാത്രമാണ് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അനുമതി നല്‍കുന്നത്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാവുന്ന വിധത്തില്‍ ശബ്ദമലിനീകരണം നടത്തുകയോ വിഷ്വല്‍ ഇഫക്റ്റുകള്‍ ഉപയോഗിക്കുകയോ ചെയ്യരുതെന്നും നിബന്ധനയുണ്ട്. വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കണമെന്ന് അതോറിറ്റി ഓര്‍മിപ്പിച്ചു.

സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി 24ലധികം തീം പാര്‍ക്കുകള്‍ക്കും 421 വിനോദ കേന്ദ്രങ്ങള്‍ക്കും ലൈസന്‍സ് നല്‍കിയിട്ടുണ്ട്. റെസ്റ്റോറന്റുകളിലും കഫേകളിലും തത്സമയ പ്രകടനങ്ങളും വിനോദ പരിപാടികളും അവതരിപ്പിക്കുന്നതിന് അതോറ്റിയുടെ അനുമതി ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 7,568 പരിപാടികള്‍ക്ക് അനുമതി നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചിരുന്നു. 1,300ലധികം മറ്റ് വിനോദ ഷോകള്‍ക്കും അനുമതി നല്‍കി.

ടിക്കറ്റ് വില്‍പ്പന നടത്തി പരിപാടികള്‍ അവതരിപ്പിക്കുന്നതിനും പ്രത്യേക അനുമതി വാങ്ങണമെന്നാണ് നിയമം. കഴിഞ്ഞ വര്‍ഷം വിനോദ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 700ലധികം ലൈസന്‍സുകളും ടിക്കറ്റ് വില്‍പ്പനയ്ക്കായി 120 സര്‍ട്ടിഫിക്കറ്റുകളും അനുവദിച്ചിരുന്നു.

രാജ്യത്തെ വിനോദ വ്യവസായം പുഷ്ടിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഭരണകൂടം നടത്തിവരികയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 350 തിയേറ്ററുകളും 2,500 സ്‌ക്രീനുകളും തുറക്കുന്നതിലൂടെ 2030 ഓടെ 30,000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ജിഇഎയും ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയയും ലക്ഷ്യമിടുന്നത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!