ഇനി മുതൽ ഒരു ടിക്കറ്റ് മതി; രണ്ട് കമ്പനികളുടെ വിമാനങ്ങളിൽ യാത്ര ചെയ്യാം
യു.എ.ഇ.യിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ അബുദാബിയും ദുബായിയും കണ്ട് ഒരേ വിമാനടിക്കറ്റിൽ രണ്ട് വിമാനകമ്പനികളിൽ യാത്ര പൂർത്തിയാക്കാം. ഇതിനായുള്ള ധാരണാപത്രത്തിൽ എമിറേറ്റ്‌സ് എയർലൈൻസും ഇത്തിഹാദ് എയർവെയ്‌സും ഒപ്പുവെച്ചു.
കരാർപ്രകാരം ഒറ്റ ടിക്കറ്റിൽ അബുദാബിയിൽനിന്നും ദുബായിൽനിന്നും ഇത്തിഹാദ്, എമിറേറ്റ്‌സ് വിമാനങ്ങളിൽ യാത്ര ചെയ്യാനാവും. ഇതുവഴി ഇന്റർലൈൻ സേവനം വ്യാപകമാക്കാനാണ് ദുബായുടെ എമിറേറ്റ്‌സിന്റെയും അബുദാബിയുടെ ഇത്തിഹാദിന്റെയും പദ്ധതി.
ഇതോടെ എമിറേറ്റ്‌സ് വിമാനത്തിൽ ദുബായ് വിമാനാത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരന് അതേ ടിക്കറ്റിൽ അബുദാബിയിൽനിന്ന് ഇത്തിഹാദ് വിമാനത്തിൽ മടങ്ങാൻ കഴിയും. ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിലേക്ക് വരുന്നവർക്കും അതേ ടിക്കറ്റിൽ ദുബായ് വിമാനത്താവളം വഴി എമിറേറ്റ്‌സ് വിമാനത്തിലും യാത്ര തുടരാം.
ഈ വേനൽകാല അവധിയിൽതന്നെ ഇത്തരത്തിൽ ടിക്കറ്റെടുക്കാൻ സൗകര്യം നിലവിൽ വരും. അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് എമിറേറ്റ്സ് എയർലൈൻസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ അദ്നാൻ കാസിം, ഇത്തിഹാദ് എയർവേയ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മുഹമ്മദ് അൽ ബുലൂക്കി എന്നിവർ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടത്. എമിറേറ്റ്സ് എയർലൈൻ പ്രസിഡന്റ് ടിം ക്ലാർക്ക്, ഇത്തിഹാദ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അന്റൊണാൾഡോ നെവെസ് എന്നിവർ സന്നിഹിതരായിരുന്നു
യാത്രസൗകര്യം എളുപ്പമാക്കി വിവിധ രാജ്യങ്ങളിൽനിന്ന് യു.എ.ഇ. യിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ യൂറോപ്പിൽനിന്ന് ചൈനയിൽ നിന്നുമുള്ള യാത്രക്കാർക്ക് ഇന്റർലൈൻ സേവനം നൽകും. ഇത്തിഹാദും, എമിറേറ്റ്‌സും സർവീസ് നടത്തുന്ന വിവിധ നഗരങ്ങളിലെ ബന്ധിപ്പിച്ച് മൾട്ടിസിറ്റി യാത്രയും ഇതേ മാതൃകയിൽ സാധ്യമാക്കുമെന്നും അധികൃതർ പറഞ്ഞു.
www.emirates.com, www.etihad.com എന്നിവയിലൂടെയോ ഓൺലൈൻ ട്രാവൽ ഏജൻസികൾ, ട്രാവൽ ഏജന്റുമാർ മുഖേനയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇത് രണ്ടാംതവണയാണ് വിമാനക്കമ്പനികൾ സഹകരണം ഉറപ്പിക്കുന്നത്. 2018- ൽ എമിറേറ്റ്സ് ഗ്രൂപ്പ് സെക്യൂരിറ്റിയും ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പും (ഇ.എ.ജി) യു.എ.ഇയ്ക്ക് അകത്തും പുറത്തുമുള്ള പ്രവർത്തന മേഖലകളിലെ വിവരങ്ങൾ പങ്കിടാനും വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു.
യാത്രക്കാർ ഇരട്ടിയാകും
:2030- ഓടെ യാത്രക്കാരുടെ എണ്ണം മൂന്ന് കോടിയിലേക്ക് എത്തിക്കുമെന്ന് ഇത്തിഹാദ് എയർവെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് അന്റൊനോൾഡോ നെവ്‌സ് വ്യക്തമാക്കി. വിമാനങ്ങളുടെ എണ്ണം കൂട്ടി 150 ലെത്തിക്കും. പ്രതിവർഷം 10 ശതമാനം വളർച്ച കൈവരിക്കാനാണ് പദ്ധതിയിടുന്നതെന്ന് അന്റൊനോൾഡോ നെവ്‌സ് പറഞ്ഞു.
ചൈന, ഇന്ത്യ, പാകിസ്ഥാൻ, തെക്കുകിഴക്കൻ ഏഷ്യ, ഗൾഫ് മേഖല എന്നിവിടങ്ങളിലെ യാത്രക്കാരെ അബുദാബി വഴി യൂറോപ്പിലെയും യു.എസിന്റെ കിഴക്കൻ തീരത്തെയും ലക്ഷ്യമാക്കി ശൃംഖല പുനഃക്രമീകരിക്കാനാണ് പദ്ധതി. പ്രധാന യൂറോപ്യൻ നഗരങ്ങളിലേക്ക് വിമാനസർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് മേഖലയെ ശക്തിപ്പെടുത്തും. വ്യോമയാന വളർച്ചയുടെ അടുത്തൊരു അധ്യായമാണിത്. എമിറേറ്റ്‌സ് എയർലൈൻസ് അസാധാരണമായ വാർഷിക വരുമാനം നേടുമെന്ന് എമിറേറ്റ്‌സ് എയർലൈൻസ് പ്രസിഡന്റ് ടീം ക്ലാർക്കും സൂചിപ്പിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273