‘വാതിലിൽ ആരോ അടിക്കുന്ന ശബ്ദം; തുറന്നപ്പോൾ രക്തത്തിൽ കുളിച്ച് മകൾ, ഒന്നും മിണ്ടാൻ കഴിഞ്ഞില്ല’

വീട്ടിനുള്ളിൽ കിടന്നുറങ്ങുകയാണെന്നു കരുതിയ മകൾ അർധരാത്രിയിൽ വീടിനു മുന്നിൽ വെട്ടേറ്റു വീണതു നേരിൽ കാണേണ്ടിവന്നതിന്റെ ഞെട്ടൽ മാറാതെ സംഗീതയുടെ മാതാപിതാക്കൾ. തൊട്ടടുത്ത് ഉണ്ടായിട്ടും മകൾക്കു നേരെ നീണ്ട കൊലക്കത്തി തടുക്കാനാകാത്തിന്റെ വേദനയിലാണ് സംഗീതയുടെ പിതാവ് സജീവ്. വാതിലിൽ ആരോ മുട്ടുന്നതു കേട്ട് പുറത്തിറങ്ങിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയാണ് കണ്ടതെന്ന് സജീവ് പറയുന്നു.

‘കതകിൽ ആരോ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. എന്താണെന്ന് മനസ്സിലായില്ല, തുടരെ അടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജനലു തുറന്ന് ആരാണെന്നാണ് ഞാൻ ആദ്യം ചോദിച്ചത്. പെട്ടെന്ന് എന്റെ മോളുടെ കൈ കണ്ടു. മിണ്ടാൻ കഴിയില്ലായിരുന്നു അവൾക്ക്. പിടച്ചു കൊണ്ട് കൈ ഉയർത്തി കാട്ടി. കതകു തുറന്നപ്പോൾ രക്തത്തിൽ കുളിച്ചു നിൽക്കുന്നതാണ് കണ്ടത്. എന്തു പറ്റി മോളെ എന്നു ചോദിച്ച് അവളെ കെട്ടിപ്പിടിച്ചു. അവൾക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല.. മരിച്ചാ മതി…എന്റെ പൊന്നു മോളു പോയി..’– ഹൃദയം തകർന്ന് സജീവ് പറയുന്നു.

ഇന്നലെ അർധരാത്രിയോടെയാണ് വർ‌ക്കലയിലെ വടശേരിക്കോണത്ത് ‌തെറ്റിക്കുളം യുപി സ്കൂളിന് സമീപം കുളക്കോടുപൊയ്ക സംഗീതനിവാസിൽ സജീവിന്റെയും  ശാലിനിയുടെയും മകൾ സംഗീത  കൊല്ലപ്പെട്ടത്. സംഗീതയുമായി അടുപ്പത്തിലായിരുന്ന ഗോപു വീട്ടിൽനിന്നു വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയപ്പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് റിപ്പോർട്ട്.

 

സംഗീതയും ഗോപുവും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞിടയ്ക്ക് ഇരുവരും വേർപിരിഞ്ഞു. മറ്റൊരാളുമായി ബന്ധമുള്ളതിനാലാണ് സംഗീത താനുമായി വേർപിരിഞ്ഞതെന്ന സംശയം ഗോപുവിലുണ്ടായി. ഇതറിയുന്നതിനായി പുതിയ സിം എടുത്ത് അഖിൽ എന്ന പേരിൽ ശബ്ദം മാറ്റി ഗോപു സംഗീതയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു.

ഇതിനിടെ സംഗീതയെ നേരിട്ട് കാണണമെന്ന് അഖിൽ എന്നപേരിൽ ഗോപു ഫോണിൽ ആവശ്യപ്പെട്ടു. ഇതനുസരിച്ച് വിളിച്ചത് ഗോപു ആണെന്നറിയാതെ പെണ്‍കുട്ടി വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. തന്നെ കാണാൻ എത്തിയത് ഗോപുവാണെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതോടെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ ഗോപു സംഗീതയുടെ കഴുത്തില്‍ ആഞ്ഞ് വെട്ടുകയായിരുന്നു.

സംഗീത കഴുത്തിൽ പിടിച്ച് നിലവിളിച്ചു കൊണ്ട് വീടിന്റെ സിറ്റൗട്ടിൽ വീഴുകയും ഡോറിൽ അടിക്കുകയും ചെയ്തു. ബഹളം കേട്ട് ഉണർന്ന് എത്തിയ അച്ഛനും അമ്മയും രക്തത്തിൽ കുളിച്ചു കിടക്കുന്ന സംഗീതയെ ആണ് കണ്ടത്. തുടർന്ന് പരിസരവാസികൾ എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വഴിമധ്യേ സംഗീത മരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!