‘നിങ്ങളുടെ പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു’; കേരളത്തിന് പ്രത്യേകം നന്ദി പറഞ്ഞ് അര്‍ജൻ്റീന

ലോകകപ്പില്‍ അര്‍ജന്റീന ടീമിനെ പിന്തുണച്ചതിന് കേരളത്തിന്റെ പേര് എടുത്ത് നന്ദി പറഞ്ഞ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് ആരാധകര്‍ക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റിലാണ് കേരളത്തിന്റെയും പേരെടുത്ത് പറഞ്ഞ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി രേഖപ്പെടുത്തിയത്. അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് അസോസിയേഷന്‍ ഇക്കാര്യം പറഞ്ഞത്.

നന്ദി ബംഗ്ലാദേശ്, നന്ദി കേരളം, ഇന്ത്യ, പാകിസ്താന്‍. നിങ്ങളുടെ പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു, ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ട് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ഇതിന് താഴെ കേരളത്തില്‍ നിന്നടക്കം നിരവധി അര്‍ജന്റീന ആരാധകരാണ് കമന്റുമായി എത്തിയത്.

 

അർജന്റീനയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ ഞായറാഴ്ച രാത്രി മുഴുവൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ‌ വൻ ആഘോഷ പരിപാടികളാണു നടന്നത്. പലയിടത്തും ആരാധകരെ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ പാടുപെട്ടു. പെനല്‍റ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന 36 വർഷങ്ങൾക്കു ശേഷം ലോകകപ്പ് നേടിയത്.

 

 

ഷൂട്ടൗട്ടിൽ 4–2നാണ് അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഫ്രാൻസിനായി കിലിയൻ എംബപെ ഹാട്രിക് നേടി. 80, 81, 118 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ. അർജന്റീനയ്ക്കായി മെസ്സി ഇരട്ടഗോൾ നേടി. 23, 108 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. ഒരു ഗോൾ എയ്ഞ്ചൽ ഡി മരിയയുടെ (36–ാം മിനിറ്റ്) വകയാണ്.

 

ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം. ഫ്രഞ്ച് താരം കിങ്സ്‌ലി കോമന്റെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയൻ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!