ബന്ധുവായ യുവതിയുമായുള്ള രഹസ്യബന്ധം മകന്‍ അറിഞ്ഞു; കൈകള്‍ വെട്ടി, ശ്വാസംമുട്ടിച്ച് 15-കാരനെ പിതാവ് കൊന്നു

ബന്ധുവുമായുള്ള രഹസ്യബന്ധം അറിഞ്ഞതോടെ 15 വയസ്സുള്ള മകനെ പിതാവ് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ബറോത്ത പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 45-കാരനാണ് കൈകള്‍ വെട്ടിമാറ്റിയ ശേഷം മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. പ്രതിയെയും ഇയാളുമായി ബന്ധമുള്ള സ്ത്രീയെയും അറസ്റ്റ് ചെയ്തതായും 15-കാരന്റെ വെട്ടിമാറ്റിയ കൈകള്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബന്ധുവായ 35-കാരിയുമായി 45-കാരന് രഹസ്യബന്ധമുണ്ടായിരുന്നു. തിങ്കളാഴ്ച ഇരുവരെയും കാണാന്‍പാടില്ലാത്ത രീതിയില്‍ 15-കാരന്‍ കണ്ടു. ഇതോടെ തന്റെ രഹസ്യബന്ധം പുറത്തറിയുമെന്ന് ഭയന്ന പ്രതി മകനെ കൊലപ്പെടുത്തുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു.

 

അരിവാള്‍ കൊണ്ട് മകന്റെ രണ്ടുകൈകളും വെട്ടിമാറ്റിയ പ്രതി, പിന്നീട് കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വെട്ടിമാറ്റിയ കൈകള്‍ 400 അടിയുള്ള കുഴല്‍ക്കിണറിന്റെ കുഴിയിലേക്കും മൃതദേഹം സമീപത്തെ കുറ്റിക്കാട്ടിലും ഉപേക്ഷിച്ചു.

 

ചൊവ്വാഴ്ച വൈകിട്ട് കൈകള്‍ അറ്റുപോയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് പോലീസ് സ്ഥലെത്തി അന്വേഷണം ആരംഭിച്ചു. പോലീസിന്റെ അന്വേഷണത്തില്‍ കുട്ടിയെ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് കേസില്‍ ട്വിസ്റ്റുണ്ടായത്.

 

പിതാവിനെ ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. എന്തുകൊണ്ടാണ് മകനെ കാണാതായിട്ടും പരാതി നല്‍കാതിരുന്നതെന്ന് ചോദിച്ചതോടെ ഇയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു. പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ വെട്ടിമാറ്റിയ കൈകളും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!