കുവൈത്തില്‍ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

കുവൈത്തില്‍ തിങ്കളാഴ്ച രാവിലെ നേരിയ ഭൂചലനമുണ്ടായി. മനാക്വീശ് ഏരിയയില്‍ കുവൈത്ത് സമയം രാവിലെ 10.51നായിരുന്നു ഭൂചലനം അനുഭവപ്പെട്ടതെന്ന് കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന് കീഴിലുള്ള കുവൈത്ത് നാഷണന്‍ സീസ്‍മോളജിക്കല്‍ നെറ്റ്‍വര്‍ക്ക് അറിയിച്ചു.

ഭൗമ ഉപരിതലത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനമുണ്ടാത്. റിക്ടര്‍ സ്‍കെയിലില്‍ 3 ആണ് തീവ്രത രേഖപ്പെടുത്തിയത്. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞയാഴ്ച ദക്ഷിണ ഇറാനിലുണ്ടായ ഭൂചലനത്തിന്റെ ആഘാതം യുഎഇയില്‍ അനുഭവപ്പെട്ടതായി യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

നവംബര്‍ 30ന് യുഎഇ സമയം വൈകുന്നേരം 7.17നാണ് ഇറാനില്‍ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‍കെയില്‍ 5.8 തീവ്രത ആയിരുന്നു ഇതിന്റെ തീവ്രത രേഖപ്പെടുത്തിയത്. യുഎഇയില്‍ ചെറിയ പ്രകമ്പനം മാത്രമാണ് അനുഭവപ്പെട്ടതെന്നും മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്‍തു. അതേസമയം യുഎഇയില്‍ പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ദക്ഷിണ ഇറാനില്‍ കഴിഞ്ഞ മാസം 17ന് ഉണ്ടായ ഭൂചലനം നേരിയ തോതില്‍ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അനുഭവപ്പെട്ടിരുന്നു.  ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് അന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ ഏജന്‍സി അറിയിച്ചത്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി അന്നും ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചിരുന്നു. റിക്ടര്‍ സ്‍കെയിലില്‍ 5.3 ആണ് തീവ്രത രേഖപ്പെടുത്തിയത്. ദക്ഷിണ ഇറാനിലെ ഇറാനിലെ ബന്ദര്‍ – ഇ- ലേങിന് സമീപം ആയിരുന്നു പ്രഭവ കേന്ദ്രം. ഭൗമ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ചലനം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!