എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകുന്നു; കരിപ്പൂരിലും കൊച്ചിയിലും യാത്രക്കാരുടെ പ്രതിഷേധം

കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകുന്നു. കരിപ്പൂരിൽ നിന്നും ഇന്ന് ഷാർജയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. രാവിലെ ആറു മണിക്ക് കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പുറപ്പെടേണ്ടതാണ് വിമാനം. വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധത്തിലാണ്. അതേസമയം വിമാനം 11 മണിക്ക് പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് അവസാനമായി ലഭിച്ചിരിക്കുന്ന വിവരം.

ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചി-മസ്‌കത്ത് വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചിരുന്നു. ശക്തമായ മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് വിമാനം ഇന്നലെ വൈകിയത്.

അബുദാബിയില്‍നിന്നു രാവിലെ ആറരക്ക് കൊച്ചിയിലെത്തി 7.45ന് മസ്‌കത്തിലേക്ക് പോകേണ്ട 11X 443 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അഞ്ച് മണിക്കൂറാണ് ഇന്നലെ വൈകിയത്. പുലര്‍ച്ചെ നാലിന് പരിശോധനകള്‍ പൂര്‍ത്തിയാക്കി യാത്രക്കാരെ 8.30 ആയിട്ടും വിമാനത്തിലേക്ക് മാറ്റാത്തതിനെ തുടര്‍ന്ന് യാത്രക്കാർ പ്രതിഷേധിച്ചപ്പോഴാണ് മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് മസ്‌കത്തിലേക്ക് പോകേണ്ട വിമാനം തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചത്.

വിമാനം വൈകുമെന്ന് യാത്രക്കാരെ അറിയിക്കുകയോ കുടിവെള്ളം പോലും നല്‍കാനോ നടപടിയുണ്ടായില്ല. യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ 10 മണിയോടെ സ്‌നാക്‌സും കുടിവെള്ളവും നല്‍കി.

12.50 ഓടെ കൊച്ചിയില്‍ തിരികെയെത്തിയ വിമാനം 1.30ഓടെയാണ് യാത്രക്കാരുമായി മസ്‌കത്തിലേക്ക് പുറപ്പെട്ടത്. ഗര്‍ഭിണികളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ 180 ഓളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!