ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ഇന്ന് ഭക്തര്‍ക്കായി സമര്‍പ്പിക്കും

ദുബായ്: ജബല്‍ അലിയില്‍ നിര്‍മിച്ച ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ഭക്തര്‍ക്കായി സമര്‍പ്പിക്കും.

യു.എ.ഇ. സഹിഷ്ണുതാ സഹവര്‍ത്തിത്വമന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ സമര്‍പ്പണച്ചടങ്ങില്‍ സംബന്ധിക്കും. ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ മുഖ്യാതിഥിയാകും. ക്ഷേത്രട്രസ്റ്റി രാജു ഷ്‌റോഫ് പങ്കെടുക്കും.

3 വർഷമെടുത്താണ് എമിറേറ്റിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം നിർമാണം പൂർത്തിയാക്കിയത്. ക്ഷേത്രനിര്‍മാണത്തിന്റെ നാള്‍വഴികള്‍ ചടങ്ങില്‍ അനാവരണംചെയ്യും. ഈമാസം ആദ്യംമുതല്‍ ക്ഷേത്രം വിശ്വാസികള്‍ക്ക് സന്ദര്‍ശനത്തിന് തുറന്നുകൊടുത്തിരുന്നു. മൂന്നു വര്‍ഷമെടുത്താണ് ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ദുബായിലെ ആദ്യ സ്വതന്ത്ര ഹിന്ദുക്ഷേത്രം എന്ന പദവിയും ഈ ക്ഷേത്രത്തിനുണ്ട്. ശിവന്‍, കൃഷ്ണന്‍, മഹാലക്ഷ്മി, ഗണപതി, നന്ദി, ഹനുമാന്‍, അയ്യപ്പന്‍, ഗുരുവായൂരപ്പന്‍, ഷിര്‍ദി സായി ബാബ എന്നിങ്ങനെ 16 ആരാധനാമൂര്‍ത്തികളാണ് ക്ഷേത്രത്തിലുള്ളത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. സാഹോദര്യത്തിന്റെ അടയാളമായി സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം ഗുരുഗ്രന്ഥ സാഹിബും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.

ചുവരും തറയുമെല്ലാം പൂര്‍ണമായും കൊത്തുപണികളാല്‍ സമ്പന്നമാണ്. ക്ഷേത്രചുവരില്‍ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും ചിത്രങ്ങളുണ്ട്.

രാവിലെ ആറുമണിമുതല്‍ രാത്രി 8.30 വരെയാണ് ദര്‍ശനം. ജബല്‍ അലിയിലെ ഗുരുനാനാക് ദര്‍ബാറിനോട് ചേര്‍ന്നാണ് പുതിയ ക്ഷേത്രത്തിന്റെ സ്ഥാനം.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!