സൗദിയിൽ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

റിയാദ്: സൌദിയിലെ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി റിപ്പോർട്ട്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2021ൻ്റെ അവസാന നാലാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 11.0 ശതമാനമായി കുറഞ്ഞു. എന്നാൽ മൂന്നാം പാദതത്തിൽ ഇത് 11.3 ശതമാനമായിരുന്നു. 15 വയസ്സിന് മുകളിലുള്ള പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെയുള്ള കണക്കുകളാണിത്. 2017 ൽ 12.8 ശതമാനമായിരുന്നു സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്ക് ഉണ്ടായിരുന്നത്.

2021ലെ നാലാം പാദത്തിൽ സൗദി പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് അതേ വർഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് 5.2 ശതമാനമായി ആയി കുറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. മൂന്നാം പാദത്തിൽ ഇത് 5.9% ശതമാനമായിരുന്നു.

എന്നാൽ 2021ലെ നാലാം പാദത്തിൽ സൗദി സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് അതേ വർഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് ഉയർന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൂന്നാം പാദത്തിൽ 21.9 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 22.5 ശതമാനമായാണ് ഉയർന്നത്.

അതേ സമയം സ്വദേശികളും വിദേശികളുമുൾപ്പെടെ  മൊത്തം ജനസംഖ്യയുടെ തൊഴിൽ പങ്കാളിത്ത നിരക്ക് മൂന്നാം പാദത്തിലെ 61.2% അപേക്ഷിച്ച് 2021 നാലാം പാദത്തിൽ 61.5% മായും ഉയർന്നു.

മൊത്തം പുരുഷന്മാരിൽ തൊഴിൽ പങ്കാളിത്ത നിരക്ക് 79.5% എത്തിയപ്പോൾ, മൊത്തം സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 34.9 ശതമാനത്തിലെത്തി. 2021 നാലാം പാദത്തിൽ മൊത്തം സൗദികളുടെ തൊഴിൽ പങ്കാളിത്തത്തിൽ അതേ വർഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് 51.5 ശതമാനമായി ഉയർന്നു. മൂന്നാം പാദത്തിൽ ഇത് 49.8 ശതമാനമായിരുന്നു.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

Share