ഡൽഹി ദുരന്തം: തകർന്ന കെട്ടിടത്തിനടിയിൽ നിന്ന് സഹായത്തിനായി ഫോൺവിളി, മരണം മൂന്നായി
ന്യൂഡൽഹി: അഞ്ചുനില കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് രാജ്യതലസ്ഥാനം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയുണ്ടായ ദുരന്തത്തിൽ ഇതുവരെ മൂന്ന് പേർ മരിച്ചു. ഒമ്പത് പേരെ രക്ഷപ്പെടുത്തി. അഞ്ചുപേരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.
അൻപതോളം വിദ്യാർഥികളാണ് ദുരന്തസമയത്ത് കെട്ടിടത്തിലുണ്ടായിരുവെന്നാണ് വിവരം. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വിദ്യാർഥികൾ ഫോൺ വിളിച്ച് തങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷിക്കണമെന്നും പറഞ്ഞതായായി പ്രദേശവാസികൾ പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരിൽ നിന്നും ഇപ്പോഴും കോളുകൾ ലഭിക്കുന്നതായും രക്ഷാപ്രവർത്തകർ അവരുമായി നിരന്തരം ആശയവിനിമയം നടത്തുകയാണെന്നും അപകടസ്ഥലം സന്ദർശിച്ച എംഎൽഎ അനിൽ ശർമയും പറഞ്ഞു.
ഡൽഹിയിലെ സത്യനികേതനിലുള്ള പി.ജി ഹോസ്റ്റൽ കെട്ടിടമാണ് തകർന്നുവീണത്. പരിക്കേറ്റ ആറുപേർ എയിംസിൽ ചികിത്സയിലാണ്. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള കെട്ടിടമാണ് ഇത്. കോളേജ് വിദ്യാർഥികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് കെട്ടിടത്തിലുണ്ടായിരുന്നതെന്ന് പ്രദേശവാസിയായ ഒരാൾ പറയുന്നു. 15 മുറികളാണ് ഉണ്ടായിരുന്നത്. ഓരോ മുറിയിലും രണ്ടോ മൂന്നോ വിദ്യാർഥികൾ ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഓരോരുത്തരും 12000 രൂപ വരെയാണ് വാടക നൽകിയിരുന്നത്. മോട്ടിലാൽ നെഹ്റു കോളേജ്, ആത്മാറാം സനാതൻ ധർമ കോളേജ്, ശ്രീ വെങ്കടേശ്വരാ കോളേജ് എന്നിവിടങ്ങളിൽ പഠിക്കുന്നവരാണ് ഇവിടെ താമസിച്ചിരുന്ന വിദ്യാർഥികൾ. കെട്ടിടത്തിന്റെ താഴേനിലയിൽ ചില നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ടായിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു.


