മില്ലിലെ അരിയാട്ടുന്ന യന്ത്രത്തിൽ ഷാൾ കുടുങ്ങി; യുവതി തലയറ്റു മരിച്ചു
വെഞ്ഞാറമൂട്: പ്രവർത്തിച്ചുകൊണ്ടിരുന്ന ഫ്ലവർ മില്ലിന്റെ ബെൽറ്റിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് ജങ്ഷനിൽ പ്രവർത്തിക്കുന്ന ആരുഡിയിൽ ഫ്ലവർ മില്ലിലെ ജീവനക്കാരി കാരേറ്റ് പുളിമാത്ത് ഭഗവതിക്ഷേത്രത്തിനു സമീപം പാറമുകളിൽ താമസിക്കുന്ന ബീന(48) ആണ് മരിച്ചത്. അരിയാട്ടുന്ന യന്ത്രത്തിൽ കുടുങ്ങി തലയറ്റാണ് മരണം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അപകടം. യന്ത്രം നിർത്തുന്നതിനായി സ്വിച്ചിനടുത്തേക്കു പോകവേ സമീപത്തു കിടന്ന മരക്കഷണത്തിൽ ചവിട്ടി ബീന വീണതാണ് അപകടത്തിനു കാരണമെന്ന് സഹപ്രവർത്തകർ പറയുന്നു. വീഴുന്നതിനിടെ കഴുത്തിൽ ചുറ്റിയിരുന്ന ഷാൾ യന്ത്രത്തിന്റെ ബെൽറ്റിൽ കുടുങ്ങി. പിന്നാലെ കഴുത്തും കുടുങ്ങി സംഭവസ്ഥലത്തുെവച്ചുതന്നെ ബീന മരിച്ചു. ബീനയെ കൂടാതെ രണ്ടു ജീവനക്കാരും കടയിലെത്തിയവരും ആ സമയത്ത് മില്ലിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല.
വെഞ്ഞാറമൂട് അഗ്നിരക്ഷാസേന എത്തിയാണ് മെഷീനിൽനിന്ന് യുവതിയെ പുറത്തെടുത്തത്. കാരേറ്റ് ജങ്ഷനിൽ ചുമട്ടുതൊഴിലാളിയായ ഉണ്ണിയാണ് ബീനയുടെ ഭർത്താവ്. അടുത്ത കാലത്താണ് ബീനയും ഉണ്ണിയും വിവാഹിതയായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ബീനയുടെ മക്കൾ: പ്രവീൺ, വീണ. വെഞ്ഞാറമൂട് പോലീസ് കേസെടുത്തു.


