സ്കൂളിലെ ഷെഡിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമം; എട്ടാംക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി മിഥുനാണ് (13) മരിച്ചത്. സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.
ഇലക്ട്രിക് ലൈൻ താഴ്ന്നു കിടക്കുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു മിഥുൻ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി.
രാവിലെ എട്ടരയോടെയാണ് സംഭവം. ക്ലാസ് ആരംഭിക്കുന്നത് 9 മണിക്കുശേഷമാണ്. അതിനു മുന്‍പായി കുട്ടികൾ മൈതാനത്ത് കളിക്കുകയായിരുന്നു. ഇതിനിടെ ചെരുപ്പ് സൈക്കിൾ ഷെഡിനു മുകളിലേക്ക് വീണു. ഇതെടുക്കാൻ കയറിയപ്പോൾ ഷോക്കേറ്റെന്നാണ് കൂടെയുള്ള കുട്ടികൾ പറഞ്ഞത്. ലൈൻ മാറ്റാൻ നേരത്തെ തന്നെ അപേക്ഷ കൊടുത്തിരുന്നെന്ന് സ്കൂൾ മാനേജ്മെന്റ്.
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫിസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകി.


