‘പി.കെ ശശിക്കെതിരെ സംസാരിക്കണം എന്നാവശ്യപ്പെട്ട് സിപിഎമ്മിലെ ഒരു വിഭാഗം തന്നെ സമീപിച്ചിരുന്നു’: സന്ദീപ് വാര്യര്‍

പാലക്കാട്: പി.കെ ശശിക്കെതിരെ സംസാരിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിലെ ഒരു വിഭാഗം തന്നെ സമീപിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.

സാമ്പത്തിക ക്രമക്കേടിന്റെ രേഖകളുമായാണ് സിപിഎം നേതാക്കൾ തന്നെ സമീപിച്ചതെന്നും അന്ന് ഞാന്‍ ബിജെപി നേതാവായിരുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. മീഡിയവണിനോടാണ് സന്ദീപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നേതാക്കാള്‍ തന്നെ സമീപിച്ചിരുന്ന വിവരം ശശിക്ക് എതിരെ നടപടി ഉണ്ടാകുമെന്ന വാർത്തകൾ വന്ന സമയത്ത് തന്നെ സിപിഎമ്മിലെ ഉന്നത നേതാവിനെ അറിയിച്ചിരുന്നുവെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. അദ്ദേഹത്തോട് ചെയ്യുന്നത് അനീതിയാണ്, ഇന്നലത്തെ മഴയിൽ മുളച്ച തകരയായ ആർഷോയാണ്, പി.കെ ശശിയെ ഭീഷണിപ്പെടുത്തുന്നതെന്നും സന്ദീപ് പറഞ്ഞു.

”പ്രദേശത്തെ സിപിഎമ്മിന്റെ വളർച്ചയിൽ വളരെ നിർണായകമായ പങ്കുവഹിച്ചിട്ടുള്ളയാളാണ് പി.കെ ശശി. ജനകീയനാണ് അദ്ദേഹം. ആദ്യം അദ്ദേഹമാണ് നിലപാട് വ്യക്തമാക്കേണ്ടത്. ഇപ്പോൾ പാർട്ടിയിൽ അദ്ദേഹം നേരിടുന്ന പ്രയാസങ്ങൾ അദ്ദേഹത്തോട് കാണിക്കുന്ന അനീതിയാണ്. ഇത്രയും ദീർഘകാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചൊരാളെ കൈ വെട്ടും കാൽവെട്ടും എന്നൊക്കെയാണ് ഇന്നലത്തെ മഴക്ക് മുളച്ച തകര ആർഷോയെപ്പോലുള്ളയാളുകൾ പറയുന്നത്. ശശിയുടെ ചരിത്രമോ അദ്ദേഹം ആ പാർട്ടിക്ക് വേണ്ടി ചെയ്തതോ ആർഷോക്ക് അറിയില്ലെങ്കിലും മണ്ണാർക്കാട്ടെ ജനങ്ങൾക്കൊക്കെ അറിയാം’- സന്ദീപ് വാര്യർ പറഞ്ഞു.

 


ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  


Share
error: Content is protected !!