രഹസ്യവിവരം കിട്ടിയതോടെ പരപ്പനങ്ങാടിയിലെ വീട് വളഞ്ഞു, 24കാരനെ പൊക്കി; വീട്ടിൽനിന്നും എംഡിഎംഎ പിടികൂടി
മലപ്പുറം: പരപ്പനങ്ങാടിയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ എക്സൈസ് റെയ്‌ഡിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎ പിടികൂടി. ചെലേമ്പ്ര കുറ്റിപ്പാല സ്വദേശി അഫ്നാസ്(24) ആണ് ലഹരി മരുന്നുമായി പിടിയിലായത്. പ്രദേശത്ത് ചില്ലറ വിൽപ്പനക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്നാണ് വിവരം. ഇയാളെ എക്സൈസ് ചോദ്യം ചെയ്തു വരികയാണ്.
അഫ്നാസിന് മയക്കുമരുന്ന് എവിടെ നിന്ന് ലഭിച്ചു, ആരൊക്കെയാണ് ഇടപാടുകാർ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് സംഘം അറിയിച്ചു. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.ടി.ഷനൂജും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ.പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ.സി, അരുൺ.പി, ദിദിൻ.എം.എം, ജിഷ്ണാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ സിന്ധു പട്ടേരി വീട്ടിൽ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.
അതിനിടെ കാസർഗോഡ് കുഡ്‌ലുവിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുമായി ഒരാളെ അറസ്റ്റ് ചെയ്തു. കോയിപ്പാടി സ്വദേശി മുസമ്മിൽ ആണ് 2.52 ഗ്രാം മെത്താംഫിറ്റമിനും, 6.5 ഗ്രാമിലധികം കഞ്ചാവും ഇയാളിൽ നിന്നും കണ്ടെടുത്തു. കാസർഗോഡ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സൂരജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ വിനോദൻ.കെ.വി, പ്രിവന്‍റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ.കെ, ഐബി പ്രവന്‍റീവ് ഓഫീസർ സാജൻ ആപ്പ്യാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ.എ.വി, ശ്യംജിത്ത്.എം, അമൽജിത്ത്.സി.എം, ഷംസുദ്ധീൻ.വി.ടി, അനുരാഗ്.എം, വനിത സിവിൽ എക്സൈസ് ഓഫീസർ മെയ്‌മോൾ ജോൺ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക



