‘ഒരു ദിവസം ക്ലാസിൽ വന്നില്ലെങ്കിൽ അവനെ മിസ് ചെയ്യുമായിരുന്നു’; വിങ്ങിപ്പൊട്ടി സഹപാഠികൾ; അനന്തുവിന് നാടിൻ്റെ അന്ത്യാഞ്ജലി
നിലമ്പൂർ: വഴിക്കടവിൽ ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാർഥി അനന്തുവിന് നാടിന്റെ ആദരാഞ്ജലി. പോസ്റ്റുമോർട്ടത്തിനുശേഷം വഴിക്കടവിലെ മണിമൂളി ക്രൈസ്റ്റ് കിങ് ഹയർ സെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനുവച്ചപ്പോൾ അധ്യാപകരും വിദ്യാർഥികളും അന്ത്യാഞ്ജലി അർപിച്ചു. സഹപാഠികളിൽ പലരും പൊട്ടിക്കരഞ്ഞു. സഹപാഠികൾക്കും അധ്യാപകർക്കും പ്രിയപ്പെട്ടവനായിരുന്നു അനന്തു. നല്ല ഗായകനുമായിരുന്നു.
.
‘‘എല്ലാവർക്കും ഇഷ്ടമായിരുന്നു അവനെ. ഒരു ദിവസം ക്ലാസിൽ വന്നില്ലെങ്കിൽ അവനെ മിസ് ചെയ്യുമായിരുന്നു. അങ്ങനെ ഒരു കുട്ടി ഇനി തിരിച്ചു വരില്ലെന്ന് അറിയുമ്പോൾ എല്ലാവർക്കും വിഷമമാണ്. എപ്പോഴും സന്തോഷത്തോടെ വർത്തമാനം പറയുന്ന, നന്നായി പാട്ടുപാടുന്ന കുട്ടിയായിരുന്നു’’– ക്ലാസ് ടീച്ചറായിരുന്ന ലിൻഡ പറഞ്ഞു. സ്കൂളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. നാടാകെ അനന്തുവിനെ കാണാൻ വന്നപ്പോൾ വീടൊരു സങ്കടക്കടലായി. മൃതദേഹം ഉച്ചയ്ക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.
.
വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ പ്രദേശവാസിയായ വിനീഷിനെ അറസ്റ്റു ചെയ്തിരുന്നു. നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഫുട്ബോൾ കളിച്ചശേഷം മടങ്ങിവരുമ്പോഴായിരുന്നു അനന്തുവിനും മറ്റു രണ്ടു സുഹൃത്തുക്കൾക്കും ഇന്നലെ ഷോക്കേറ്റത്. വൈദ്യുതി ലൈനിൽനിന്ന് അനധികൃതമായി കേബിൾവഴി ബന്ധിപ്പിച്ച കമ്പി വേലിയിൽനിന്നാണ് ഷോക്കേറ്റത്. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സുഹൃത്തുക്കളുടെ ആരോഗ്യനില തൃപ്തികരമാണ്. ഭാരതീയ ന്യായസംഹിത 105 വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അനന്തുവിന്റെ ബന്ധു സുരേഷിന്റെ പരാതിയിലാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. അനന്തുവിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ സുരേഷിനും ഷോക്കേറ്റിരുന്നു.
.
അതേസമയം, ലൈനിൽനിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിക്കുന്നതായി 7 മാസം മുൻപ് കെഎസ്ഇബിക്ക് പരാതി നൽകിയിരുന്നെന്നും അവർ തിരിഞ്ഞു നോക്കാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. ‘‘എല്ലാവരുടെയും കൺമുന്നിലാണ് മോഷണം നടക്കുന്നത്. ആരോട് പരാതി പറഞ്ഞിട്ടും കാര്യമില്ല. പന്നിയെ പിടിക്കാനാണ് കെണിവയ്ക്കുന്നത്. ഭൂമി ഉടമസ്ഥന് ഇതുമായി ബന്ധമില്ല. 5 കുട്ടികൾ ഉണ്ടായിരുന്നു. ഷോക്കേറ്റ ഒരു കുട്ടി എന്റെ വീട്ടിലേക്ക് ഓടിവന്നു. മൂന്നു കുട്ടികൾ വെള്ളത്തിൽ കിടക്കുകയായിരുന്നു. ഒരാൾ കരയിലുണ്ടായിരുന്നു. കമ്പ് ഉപയോഗിച്ച് ഒരു കുട്ടിയെ വെള്ളത്തിൽനിന്നു മാറ്റി. ഞാൻ കൂട്ടുകാരെ വിളിച്ചു പറഞ്ഞ് ഫ്യൂസ് ഊരിയശേഷം മറ്റ് കുട്ടികളെ സ്ഥലത്തുനിന്നു മാറ്റി. മരിച്ച കുട്ടി മുഖം ഇടിച്ചാണ് വീണത്’’– പ്രദേശവാസിയായ ശ്യാം മാധ്യമങ്ങളോട് പറഞ്ഞു.
.
ഇറച്ചിക്കായി പന്നി പിടിക്കൽ ഇവിടെ ബിസിനസാണെന്നു നാട്ടുകാർ പറഞ്ഞു. കുട്ടി ഷോക്കേറ്റു മരിച്ച തോടിന്റെ ഒരു വശത്ത് കാടും മറുവശത്ത് കൃഷിഭൂമിയുമാണ്. ഇതിനു മുൻപ് ഒരാൾ ഷോക്കേറ്റു മരിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കെഎസ്ഇബി ലൈൻ പ്ലാസ്റ്റിക് കേബിൾകൊണ്ട് കവറിങ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. ആളുകൾ സഞ്ചരിക്കുന്ന പാതയാണെങ്കിലും കെണി വച്ചിരിക്കുന്നത് ആരും ശ്രദ്ധിക്കില്ല. മീൻപിടിക്കാനായി കുടംബത്തോടെ പലരും എത്തുന്ന സ്ഥലമാണ്. വൈദ്യുതി മോഷ്ടിച്ച് ഇത്രയും ദൂരം ലൈൻ വലിക്കുന്നത് ആദ്യമായാണെന്നും അരകിലോമീറ്റോളം നീളത്തിൽ വയർ വലിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
.
സർക്കാരിന്റെ വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. വൈദ്യുതി കെണികൾക്ക് കെഎസ്‌ഇബി മൗനാനുവാദം നൽകിയിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ദുഃഖകരമായ സാഹചര്യമാണെന്നും വിശദമായ അന്വേഷണം നടത്തണമെന്നും എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് പറഞ്ഞു. നിലമ്പൂരിൽ റോഡ് ഉപരോധിച്ച് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.