‘എന്ത് ഭാഷയാണ് നിങ്ങള്‍ ഉപയോഗിക്കുന്നത്, ഹൈക്കോടതിയില്‍ പോയി മാപ്പ് പറയൂ’; ബിജെപി മന്ത്രി വിയജ് ഷായോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: മധ്യപ്രദേശ് മന്ത്രി വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. പഹല്‍ഗാം ഭീകരാക്രമണത്തിന് രാജ്യം നല്കിയ തിരിച്ചടി ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിലാണ് സുപ്രീംകോടതി ഷായെ നിശിതമായി വിമര്‍ശിച്ചത്. തനിക്കെതിരായ നിയമനടപടികള്‍ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് ഷാ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായിയുടെ വിമര്‍ശനം. വിജയ് ഷായുടെ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നും ഭരണഘടനാ പദവി വഹിക്കുന്നവര്‍ സംസാരത്തില്‍ മിതത്വം പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
.
ഇന്ദോറില്‍ നടന്ന ഒരു പൊതുപരിപാടിയിക്കിടെ ആയിരുന്നു വിജയ് ഷായുടെ വിവാദപരാമര്‍ശം. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തില്‍ പരാമര്‍ശിച്ചതാണ് വിവാദമായത്. ‘പഹല്‍ഗാമിലെ കൂട്ടക്കൊലയിലൂടെ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെതന്നെ സഹോദരിയെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തകര്‍ത്തു. ആരാണോ നമ്മുടെ സഹോദരിമാരെ വിധവകളാക്കിയത്, അതേ സമൂഹത്തിലെ സഹോദരിമാരെ ഉപയോഗിച്ച് പാഠം പഠിപ്പിച്ചു,’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. പരാമര്‍ശം വിവാദമായതോടെ മന്ത്രി മാപ്പ് പറഞ്ഞിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ തന്നെ മധ്യപ്രദേശ് ഹൈക്കോടതി സ്വമേധയാ കേസെടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിരുന്നു. മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രി മോഹന്‍ യാദവ് ആണ് വിജയ് ഷായ്ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. ഈ കേസിലെ നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഷായുടെ അഭിഭാഷക സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി എത്തിയത്.
.
നിശിതമായ ഭാഷയിലാണ് കോടതി ഷായെ വിമര്‍ശിച്ചത്. എന്തൊരുതരം അഭിപ്രായങ്ങളാണ് നിങ്ങള്‍ പറയുന്നത്? ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി എന്ത് ഭാഷയാണ് ഈ വിഷയത്തില്‍ ഉപയോഗിച്ചിരിക്കുന്നത്? നിങ്ങള്‍ കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണം. ഹൈക്കോടതിയില്‍ പോയി മാപ്പ് പറയൂവെന്നും ഷായോട് ഗവായ് ആവശ്യപ്പെട്ടു. രാജ്യം ഇപ്പോള്‍ കടന്നുപോകുന്ന സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒരിക്കലും ന്യായീകരിക്കപ്പെടുന്നതല്ല എന്നും ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി തനിക്കെതിരായി നടപടിയെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്നും താന്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും ഷാ സുപ്രീംകോടതിയെ അറിയിച്ചു.
.
മാത്രമല്ല, ദുരുദ്ദേശത്തോടെയല്ല താന്‍ അത്തരം ഒരു പരാമര്‍ശം നടത്തിയതെന്നും മാധ്യമങ്ങളാണ് തന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചതെന്നും ഷായ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക വാദിച്ചു. ഒരു ഘട്ടത്തില്‍, കേസ് മധ്യപ്രദേശ് ഹൈക്കോടതി തന്നെ കൈകാര്യം ചെയ്യട്ടെ എന്ന് ചീഫ്ജസ്റ്റിസ് നിര്‍ദേശിച്ചെങ്കിലും കേസ് സുപ്രീംകോടതി തന്നെ കേള്‍ക്കണമെന്ന് ഷായുടെ അഭിഭാഷക ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തല്‍, കേസ് നാളെ പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു.
.
അതേസമയം, വിജയ് ഷായ്ക്കെതിരായ കേസ് റദ്ദാക്കരുത് എന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകരായ കപില്‍ സിബലും ഇന്ദിരാ ജയ്സിങും രാജ്യസഭാംഗമായ വിവേക് ടന്ഖയും ഉള്‍പ്പെടെയുള്ളവര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി പ്രതിരോധ-വിദേശകാര്യ മന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലൂടെയാണ് കേണല്‍ ഖുറേഷി ശ്രദ്ധിക്കപ്പെടുന്നത്. ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനായി വനിതാ ഉദ്യോഗസ്ഥരായ കേണല്‍ ഖുറേഷിയെയും വിങ് കമാന്‍ഡര്‍ വ്യോമികാസിങ്ങിനെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ പലതവണകളായി ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.